മാസപ്പടി കേസില്‍ രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാതെ സിഎംആര്‍എല്‍. വീണയും എക്‌സാലോജിക്കുമായും ബന്ധപ്പെട്ട രേഖകള്‍ കൈമാറാനാകില്ലെന്നാണ് സിഎംആര്‍എല്‍ ഇഡിയെ അറിയിച്ചിരിക്കുന്നത്. രേഖകള്‍ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നാണ് വാദം.
സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാറുകളുമാണ് ഇഡി ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട രേഖകള്‍ ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് നടപടികളുടെ ഭാഗമായതാണെന്ന് സിഎംആര്‍എല്‍ അറിയിച്ചു. സെറ്റില്‍മെന്റ് കമ്മിഷന്റെ നടപടികള്‍ തീര്‍പ്പാക്കിയതാണെന്നും മറ്റൊരു ഏജന്‍സികള്‍ക്കും പുനഃപരിശോധിക്കാനാകില്ലെന്നും സിഎംആര്‍എല്‍ മറുപടി നല്‍കി. ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ നീക്കം.
മാസപ്പടി കേസില്‍ കൂടുതല്‍ സിഎംആര്‍എല്‍ ജീവനക്കാര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. സിഎംആര്‍എല്‍ എംഡി സി എന്‍ ശശിധരന്‍ കര്‍ത്തയ്ക്ക് വീണ്ടും ഇഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇന്നലെയും ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളടക്കമുള്ള കാരണങ്ങള്‍ പറഞ്ഞാണ് കര്‍ത്ത ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് എന്നാണ് നൽകിയ വിശദീകരണം.