ബലാത്സംഗ കേസിൽ പ്രതിയായ പൊലീസ് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശിയായ സൈജു എം വിയാണ് മരിച്ചത്. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അടുത്തിടെ ബലാത്സംഗ കേസിൽ വ്യാജരേഖകൾ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. രണ്ട് ബലാത്സംഗ കേസിൽ പ്രതിയായിരുന്നു ഇയാൾ. 

ഒരു വനിതാ ഡോക്ടറും മറ്റൊരു യുവതിയുമാണ് സൈജുവിനെതിരെ പൊലീസില്‍ പീഡന പരാതി നല്‍കിയത്.  പരാതിയുമായി എത്തിയ ഡോക്ടറെ സൗഹൃദ നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ഈ കേസിൽ ജാമ്യം ലഭിക്കാൻ പൊലീസ് ജിഡി റജിസ്റ്ററിൽ സൈജോ കൃത്രിമം കാണിച്ചെന്ന് ഹൈക്കോടതി കണ്ടെത്തി. ഇതോടെ ഇയാളുടെ ജാമ്യം റദ്ദാക്കി. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തി വന്നിരുന്നത്. സൈജുവിനെതിരെ നേരത്തെയും പീഡന പരാതി ഉയർന്നിട്ടുണ്ട്.