ഇത്തിഹാദ് എയർവേസിൽ യാത്ര ചെയ്ത ആറുവയസുകാരിയുടെ പരിഭവം ലോകമെങ്ങും പാട്ടായി. ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക പ്രതികരണങ്ങൾ രേഖപ്പെടുത്തുന്ന ബുക്കിലാണ് തൻറെ അഭിപ്രായങ്ങൾ തുറന്നെഴുതിയത്. അവളുടെ പ്രതികരണം ഇനി ഇത്തിഹാദിൽ സഞ്ചരിക്കുന്ന എല്ലാ കുട്ടികൾക്കും ഗുണകരമായി മാറാം. 

കുട്ടികൾക്കുള്ള ഭക്ഷണത്തിൽ ചോക്ലേറ്റ് ഉൾപ്പെടുത്തിയില്ല എന്നതായിരുന്നു കുട്ടിയുടെ പരാതി. ചോക്ലേറ്റ് ഉൾപ്പെടുത്താതെയുള്ള ഭക്ഷണം തൃപ്തിപ്പെടുത്തന്നതല്ല എന്നാണ് ബാലിക എഴുതിയത്. പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നു- കുട്ടികളുടെ ഭക്ഷണം നല്ലതല്ല, കാരണം അതിൽ ചോക്കലേറ്റ് ഇല്ലായിരുന്നു. കുട്ടികൾക്ക് ചൂടുള്ള ടവൽ നൽകിയില്ല. ബിസിനസ്-ഇക്കണോമി കിഡ്സ് പായ്ക്കുകൾ സമാനമാണ്. ഞങ്ങൾ ടേക്ക് ഓഫ് ചെയ്യുന്നതുവരെ വീഡിയോകൾ ആരംഭിച്ചില്ല. 

പെൺകുട്ടിയുടെ പിതാവാണ് എക്‌സിൽ സംഭവം പങ്കുവച്ചത്. മകൾ സ്വതന്ത്രമായി എഴുതിയ  പ്രതികരണമാണിതെന്നും പിതാവ് വ്യക്തമാക്കുന്നു. ഇത്തിഹാദ് നൽകിയില്ലെങ്കിലും എമിറേറ്റ്സ് ജീവനക്കാർ അവൾക്ക് ചോക്ലേറ്റ് നൽകിയെന്നു കുട്ടിയുടെ പിതാവ് പറയുന്നു.

‘നിങ്ങൾ ഇത്തിഹാദ് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ശുപാർശ ചെയ്യുമോ…’ എന്ന ചോദ്യത്തിന് പത്തിൽ ഒരു ശതമാനം മാത്രമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നും കുട്ടിയും കുടുംബവും പറയുന്നു.