ദുബായ്: ഗാസ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനും ഇസ്രായേലും തമ്മില്‍ ആക്രമണഭീഷണി നിലനില്‍ക്കെ യുഎഇയിലെ ഫുജൈറ തീരത്തിനടുത്ത് ഇസ്രായേല്‍ ഉടമസ്ഥതയിലുള്ള കണ്ടെയിനര്‍ കപ്പലിനു നേരെ ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെയാണ് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന ഇസ്രയേലുമായി ബന്ധമുള്ള ഒരു വാണിജ്യ കപ്പലിനു നേരെ ആക്രമണം ഉണ്ടായത്.

യുഎഇയുടെ തീരത്ത് നിന്ന് 50 മൈല്‍ (80 കിലോമീറ്റര്‍) അകലെ വച്ചാണ് ഇറാന്റെ പ്രത്യേക സേന ഇസ്രായേല്‍ ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ള എംഎസ്സി ഏരീസ് എന്ന കപ്പലിനു നേരെ ആക്രമണം നടത്തിയത്. ഒരു ഹെലികോപ്റ്ററില്‍ എത്തിയ സൈനികര്‍ കപ്പലിലേക്ക് കടന്നുകയറുകയായിരുന്നുവെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ദമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഇസ്രയേലിനെതിരെ ആക്രമണം നടത്തുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഏത് നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ട് കപ്പലിനെതിരേ ആക്രമണം ഉണ്ടായിരിക്കുന്നത്.

കപ്പലിനെതിരായ ആക്രമണം ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ സൈനികരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാന്‍ ഭരണ കൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ ഇറാന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇറാന്റെ
ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ നാവിക സേനാ വിഭാഗമാണ് എംഎസ്‌സി ഏരീസ് പിടിച്ചെടുത്തതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. കപ്പല്‍ ഇറാന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് കൊണ്ടുപോവുകയാണെന്നും ഏജന്‍സി അവകാശപ്പെട്ടു.

ഗാസ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്നിന് ഡമാസ്‌കസിലെ ഇറാനിയന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ ഒരു മുതിര്‍ന്ന ഇറാന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മേഖല സംഘര്‍ഷ ഭരിതമാണ്. ആക്രമണത്തിന് ഉത്തരവാദികളായ ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതേസമയം, കപ്പല്‍ പിടിച്ചെടുത്തതിലൂടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ തീരുമാനിച്ചതിന്റെ അനന്തരഫലങ്ങള്‍ ഇറാന്‍ അനുഭവിക്കേണ്ടിവരുമെന്ന് ഇസ്രായേല്‍ സൈനിക വക്താവ് ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.