ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അപലപിച്ചുകൊണ്ടും, സമാധാനത്തിനു വേണ്ടി അഭ്യർത്ഥിച്ചുകൊണ്ടും ഏപ്രിൽ മാസം പതിനാലാം തീയതി, ഞായറാഴ്ച്ച, സമൂഹമാധ്യമമായ x ൽ ഫ്രാൻസിസ് പാപ്പാ ഹ്രസ്വസന്ദേശം പങ്കുവച്ചു. 

സന്ദേശത്തിൽ മധ്യപൂർവേഷ്യയിൽ സംജാതമായിരിക്കുന്ന ആശങ്കാജനകമായ സാഹചര്യങ്ങൾ എത്രയും വേഗം പരിഹരിക്കുവാൻ പാപ്പാ അഭ്യർത്ഥിച്ചു. ഇസ്രയേലികളെയും, പലസ്തീനികളെയും രണ്ട് രാജ്യങ്ങളായി നിർത്തിക്കൊണ്ട്, സാധാരണജനങ്ങൾക്ക് സുരക്ഷിതമായ ഒരു ജീവിതം നയിക്കുവാനുള്ള അവകാശം നൽകണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ബന്ദികളാക്കപ്പെട്ടവരെ എത്രയും വേഗം മോചിപ്പിക്കുന്നതിനും, ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനും എല്ലാവരും മുൻകൈയെടുക്കണമെന്നും പാപ്പാ പറഞ്ഞു.