അജ്മാന്‍: താമസ സ്ഥലത്ത് പ്രവാസിയെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സുഹൃത്തിനെ പോലിസ് മണിക്കൂറുകള്‍ക്കകം പിടികൂടി. യുഎഇ എമിറേറ്റുകളിലൊന്നായ അജ്മാനിലാണ് സംഭവം. കൂടെ താമസിക്കുന്ന ഏഷ്യന്‍ വംശജനായ പ്രവാസിയാണ് മറ്റൊരു ഏഷ്യക്കാരന്‍ അടിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്തിയത്. അതിനു ശേഷം താമസ സ്ഥലത്ത് നിന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. അല്‍ കറാമ മേഖലയില്‍ വച്ചാണ് അജ്മാന്‍ ജനറല്‍ കമാന്‍ഡ് ഓഫ് പോലീസ് പ്രതിയെ പിടികൂടിയത്. മരിച്ചയാളുടെയും കൊലപാതകിയുടെയും കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും മുറിക്കകത്ത് പഴകിയ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പരിശോധനകളും ഇന്‍ക്വസ്റ്റ് നടപടികളും പൂര്‍ത്തിയാക്കിയ പോലിസ്, ഉടന്‍ തന്നെ പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. അതിനിടെ, ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിക്കുകയും അതിനു ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മുറിയിലെ താമസക്കാരനായിരുന്ന 60 വയസ്സുള്ള പ്രവാസിയായിരുന്നു കൊല്ലപ്പെട്ടത്. താമസ സ്ഥലത്തെ മറ്റ് തൊഴിലാളികളില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍, ഇയാളുടെ മുറിയില്‍ കൂടെ താമസിച്ചിരുന്ന 25 വയസ്സുള്ള സഹപ്രവര്‍ത്തകനു വേണ്ടി ഉടന്‍ പോലിസ് വലവിരിക്കുകയായിരുന്നു.

ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസിന് ലഭിച്ചെങ്കിലും ഒരു സ്ഥലത്ത് നില്‍ക്കാതെ ഇയാള്‍ സ്ഥലം മാറിക്കൊണ്ടിരിക്കുന്നതായി പോലിസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് അന്വേഷണം കൂടുതല്‍ വ്യാപകമാക്കിയ പോലിസ് സംഭവം അറിഞ്ഞ് ആറു ണിക്കൂറിനകം തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. അല്‍ കറാമ പ്രദേശത്തു വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ വലയിലാക്കിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലിസ് അറിയിച്ചു. താനും കൊല്ലപ്പെട്ടയാളും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നതായും തടികൊണ്ടുള്ള വസ്തു ഉപയോഗിച്ച് ഇരയെ അടിച്ചതിനു ശേഷമാണ് കത്തികൊണ്ട് കുത്തിയതെന്നും അയാള്‍ പറഞ്ഞു. ഇതാണ് പ്രവാസിയുടെ മരണത്തിലേക്ക് നയിച്ചത്. സാമ്പത്തിക തര്‍ക്കവും കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്ന് പോലിസ് കണ്ടെത്തി.

പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തതായി പോലിസ് അറിയിച്ചു. അതിനിടെ, അജ്മാന്‍ പോലീസിലെ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍, അന്വേഷണ സംഘം പ്രകടിപ്പിച്ച അസാധാരണമായ കഴിവുകളെയും വൈദഗ്ധ്യത്തെയും അഭിനന്ദിച്ചു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലോ നിയമലംഘനങ്ങളിലോ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പോലിസിനെ അറിയിക്കാന്‍ അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമവും സംരക്ഷിക്കുന്നതിന് അജ്മാന്‍ പോലീസ് ജാഗ്രതയോടെയും സമര്‍പ്പണത്തോടെയും പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.