കോഴിക്കോട് സ്വകാര്യകോളേജിലെ വിദ്യാർത്ഥിനിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ യുവാവ്  വധക്കേസിലും മയക്കുമരുന്ന് കേസിലുമടക്കം നിരവധി കേസുകളിൽ പ്രതിയെന്ന് പൊലീസ്. കൽപ്പറ്റ പുഴമുടി കടുമിടുക്കിൽ വീട്ടിൽ ജിനാഫ് (32) ആണ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിലെ പെരുവണ്ണാമുഴി പന്തിരിക്കര ഇർഷാദ് വധക്കേസിൽ പ്രതിയാണ് ജിനാഫെന്ന് പൊലീസ് പറഞ്ഞു.  

ഗൾഫിൽ നിന്നും സ്വർണ്ണം കള്ളകടത്ത് നടത്തി കരിപ്പൂർ എയർപോർട്ടിൽ വെച്ച് ഉടമക്ക് കൈ മാറാതെ സ്വർണ്ണവുമായി മുങ്ങിയ ഇർഷാദിനെ വൈത്തിരിയിലെ ലോഡ്ജിൽ നിന്നും ജിനാഫ് ഉൾപ്പെട്ട സംഘം ഗൂഡാലോചന നടത്തി തട്ടിക്കൊണ്ട് പോകുകയായിരുന്നു. ശേഷം കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചു സ്വർണ്ണം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ക്വട്ടേഷൻ സംഘത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ പുഴയിൽ ചാടിയ ഇർഷാദ് മുങ്ങി മരണപ്പെടുകയായിരുന്നു. ആ കേസിൽ മൂന്നര മാസം ജയിലിൽ കിടന്ന് ജിനാഫ് ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് വിദ്യാർത്ഥിനിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചത്.

വയനാട് കേന്ദ്രീകരിച്ചുള്ള മയക്കു മരുന്ന് സംഘത്തിൽ പെട്ടായാളാണ് ജിനാഫെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളെയും അടുത്ത സുഹൃത്തുക്കളെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തും നാട്ടിൽ നിന്നും മാറി നിൽക്കുന്ന സുഹൃത്തുക്കളെ  കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ജിനാഫ് തമിഴ് നാട്ടിലേക്കു കടന്നതായി പൊലീസിന് മനസ്സിലായത്. ഇയാൾ ഉൾപ്പെട്ട വയനാട്ടിലെ ലഹരി സംഘത്തെക്കുറിച്ച് വിശദമായി പോലീസ് അന്വേഷിക്കുകയാണ്. പ്രത്യേക സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരിന് അടുത്തുള്ള ചേരൻ നഗർ എന്ന സ്ഥലത്തു വെച്ച് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം രണ്ടിന് വയനാട്ടിലെ ഒരു റിസോർട്ടിൽ എത്തിയ ജിനാഫ് പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ് മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു. ഒരു ദിവസം വൈത്തിരിയുള്ള കാട്ടിൽ കഴിഞ്ഞ് മൂന്നിന്  വടകര നിന്നും രാത്രി ട്രെയിൻ കയറി ചെന്നൈയിലും പിന്നീട് കോയമ്പത്തൂരും എത്തി ഒളിവിൽ കഴിയുന്നതിന് ഇടയിലാണ് ചേരൻ നഗർ എന്ന സ്ഥലത്ത് വെച്ച് പൊലീസിന്റെ പിടിയിലാവുന്നത്.  മെയ് 28-ന് ആണ് താമരശ്ശേരിയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയെ    പ്രണയം നടിച്ച് കാറിൽ കയറ്റി വയനാട്ടിലും പിന്നീട്  കഴിഞ്ഞ 30ന്  നിർബന്ധിച്ച്  കാറിൽ കയറ്റി എറണാകുളത്ത് നെടുമ്പാശ്ശേരിയിൽ വെച്ചും പീഡിപ്പിച്ചത്.