മംഗളൂരു: ഉള്ളാൾ സോമേശ്വരം ബീച്ചിൽ മലയാളികളായ മെഡിക്കൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നാലുപേരെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്തിപട്പ്പുവിലെ യതീഷ്, ഉച്ചിലയിലെ സചിൻ, തലപ്പാടി സ്വദേശികളായ മോക്ഷിത്, സുഹൻ എന്നിവരാണ് അറസ്റ്റിലായത്.

കേരളത്തിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥികളായ ജാഫർ ശരീഫ്, മുജീബ്, ആഷിക് എന്നിവർ സഹപാഠികളായ പെൺകുട്ടികൾക്കൊപ്പം ബീച്ചിൽ ചെന്നപ്പോഴായിരുന്നു ആക്രമണം. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. വിദ്യാർഥികളുടെ പരാതിയിൽ ഉള്ളാൾ പൊലീസ് കേസെടുക്കുകയും മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജയിൻ കേസന്വേഷണത്തിന് രണ്ട് പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.