കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുകയെന്നത്. യൂണിവേഴ്സിറ്റി ബിരുദം, കുറഞ്ഞത് 600 കുവൈറ്റ് ദിനാര്‍ പ്രതിമാസ ശമ്പളം, കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കുവൈറ്റില്‍ താമസിക്കുന്നവരായിരിക്കല്‍ ഉള്‍പ്പെടെയുള്ള നിയമങ്ങളുടെ പട്ടിക പാലിച്ചാല്‍ മാത്രമേ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കൂ. അടുത്ത കാലത്തായി പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണിത്.

കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള നടപടിക്രമം ചെലവേറിയതും സമയമെടുക്കുന്നതുമാണ്. കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്ന് മാത്രമല്ല, ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ പ്രവാസികള്‍ ഒരു അംഗീകൃത ഡ്രൈവിംഗ് സ്‌കൂളില്‍ നിന്ന് ഡ്രൈവിംഗ് പാഠങ്ങള്‍ പഠിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ചെലവേറിയത പരിപാടിയാണിത്, പ്രത്യേകിച്ചും അവര്‍ ഒന്നിലധികം തവണ ലൈസന്‍സിനായി ശ്രമിക്കേണ്ടിവരുന്ന ഘട്ടത്തില്‍. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നതിന് മുമ്പ് ഡ്രൈവര്‍മാര്‍ തിയറി, പ്രാക്ടിക്കല്‍ ടെസ്റ്റുകളുടെ ഒരു പരമ്പരയും വിജയിച്ചിരിക്കണം.

നേരത്തേ യൂനിവേഴ്‌സിറ്റികളില്‍ ബിരുദ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് കുവൈറ്റ് അധികൃതര്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിരുന്നുവെങ്കിലും പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി അത് അവസാനിപ്പിക്കുകയായിരുന്നു. നിലവില്‍ കുവൈറ്റിലെ വിദ്യാര്‍ഥികള്‍ക്ക് ഡ്രൈവിംഗ് സ്വന്തമാക്കുക എന്നത് നടക്കുന്ന കാര്യമല്ലെന്നാണ് കുവൈറ്റിലെ ഒരു സര്‍വകലാശാലയില്‍ പഠിക്കുന്ന 19കാരന്‍ അബ്ദുള്‍ വഹാബ് ഹൊസാം പറയുന്നത്. തന്‍റെ ജീവിതം എളുപ്പമാക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിന് ഒരു വര്‍ഷമായി ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഞാന്‍ യൂണിവേഴ്‌സിറ്റി വഴി ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ ശ്രമിച്ചുവെങ്കിലും ഈ സൗകര്യം കുവൈറ്റ് പൗരന്‍മാര്‍ അല്ലാത്ത യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പിന്നീട് അത് എന്‍റെ ജോലിയിലൂടെ നേടാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും 600 ദിര്‍ഹം മാസ ശമ്പളമെന്ന വ്യവസ്ഥ അപ്പോഴും തടസ്സമായതായി അദ്ദേഹം പറഞ്ഞു.

ബിരുദം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷവും ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ കഴിയാത്ത നിരവധി പ്രവാസികള്‍ കുവൈറ്റിലുണ്ടെന്ന് കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈറ്റില്‍ പൊതുഗതാഗതം മോശമായതിനാല്‍ പലരും ടാക്‌സിയെയാണ് ആശ്രയിക്കുന്നത്. ഇത് ഭീമമായ ചെലവാണ് പ്രവാസികള്‍ക്ക് ഉണ്ടാക്കുന്നത്. ലൈസന്‍സ് ലഭിക്കുന്നതിന് താന്‍ ഒരു ഡ്രൈവിംഗ് ജോലി പോലും അന്വേഷിച്ചുവെങ്കിലും, ഡ്രൈവര്‍മാര്‍ക്ക് അവരുടെ ഉത്ഭവ രാജ്യത്ത് നിന്ന് ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ അപ്പോഴും തിരിച്ചടിയായതായും ഹൊസാം പറഞ്ഞു. ഇനി എല്ലാ നിബന്ധനകളും ആവശ്യകതകളും നിറവേറ്റിയാലും, ഡ്രൈവിംഗ് ടെസ്റ്റില്‍ വിജയിക്കാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രവാസിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് ഡോക്ടര്‍, എഞ്ചിനീയര്‍ അല്ലെങ്കില്‍ ബിസിനസ്സുകാരന്‍ എന്നിങ്ങനെ ഒരു നിശ്ചിത ജോലി ടൈറ്റില്‍ ഉണ്ടായിരിക്കണം. അല്ലാത്തവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നില്ല. 2022-ല്‍, 10,000-ലധികം പ്രവാസികള്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ആവശ്യകതകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി കണക്കാക്കിയതിനെ തുടര്‍ന്ന് അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. ലോകത്തിലെ മറ്റ് പല രാജ്യങ്ങളെയും പോലെ, കുവൈറ്റിലും തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന് കാരണമായി പ്രവാസികള്‍ അനധികൃതമായി ലൈസന്‍സ് ഉപയോഗിക്കുന്നുവെന്നതാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ആയിരക്കണക്കിന് പ്രവാസികളുടെ ലൈസന്‍സുകള്‍ റദ്ദാക്കപ്പെടുന്നതിനും അവ ബ്ലോക്ക് ചെയ്യപ്പെടുന്നതിനും ഇത് കാരണമായി. മറ്റ് രാജ്യങ്ങളില്‍, ഗതാഗതക്കുരുക്ക് കൈകാര്യം ചെയ്യുന്നതിന് റോഡുകള്‍ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള സമൂലമായ പരിഹാരങ്ങള്‍ക്കായി പഠനങ്ങള്‍ നടക്കുമ്പോള്‍, ഡ്രൈവര്‍മാരുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ചാണ് കുവൈറ്റ് ചിന്തിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടു.