ബെയ്ജിങ്: കോവിഡ് വൈറസ് ഒരു ലബോറട്ടറിയിൽനിന്ന് ചോർന്നതായിരിക്കാനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ലെന്ന് മുൻ ചൈനീസ് സർക്കാർ ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സി.ഡി.സി) തലവനായിരുന്ന പ്രഫ. ജോർജ് ഗാവോ ആണ് ഇതുസംബന്ധിച്ച് ബി.ബി.സിയോട് പ്രതികരണം നടത്തിയത്. കോവിഡ് മഹാമാരി നേരിടുന്നതിലും അതിന്റെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമങ്ങളിലും പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം.
വുഹാനിലെ ലബോറട്ടറിയിൽ നിന്നാണ് രോഗം ഉത്ഭവിച്ചതെന്ന വാദം ചൈന നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ‘നിങ്ങൾക്ക് എപ്പോഴും എന്തും സംശയിക്കാം. അതാണ് ശാസ്ത്രം. ഒന്നും തള്ളിക്കളയരുത്’ -ബി.ബി.സി റേഡിയോ 4 പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പ്രഫ. ജോർജ് ഗാവോ പറഞ്ഞു. ലോകത്തെ പ്രമുഖ വൈറോളജിസ്റ്റും ഇമ്യൂണോളജിസ്റ്റുമായ പ്രഫ. ഗാവോ കഴിഞ്ഞ വർഷം സി.ഡി.സിയിൽനിന്ന് വിരമിച്ചതിന് ശേഷം ചൈനയിലെ നാഷനൽ നാചുറൽ സയൻസ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയാണ്.
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെക്കുറിച്ച് ഔപചാരിക അന്വേഷണം നടത്തിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഔദ്യോഗിക പ്രസ്താവനയിൽ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും, വുഹാൻ ലാബിൽനിന്നാണ് വൈറസ് പുറത്തുപോയതെന്ന ആരോപണം ചൈനീസ് സർക്കാർ ഗൗരവമായി എടുത്തിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആദ്യമായാണ് ചൈനയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു ഏറ്റുപറച്ചിലുണ്ടാകുന്നത്.
അതേസമയം, അന്വേഷണത്തിന്റെ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും ലാബിന് ക്ലീൻ ചിറ്റ് നൽകിയെന്നാണ് കേട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ പ്രോട്ടോകോളുകളും ലാബ് പിന്തുടരുന്നുണ്ടെന്നും തെറ്റ് സംഭവിച്ചിട്ടില്ലെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.