ഏതെലും കച്ചവടക്കാരന്‍ ഗൂഗിൾ പേ, ഫോൺ പേ ഇല്ലെന്ന് പറഞ്ഞാൽ പെട്ടല്ലോ എന്നാലോചിക്കുന്നവരാണ് കൂടുതൽ പേരും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകൾ വർധിക്കും.  

2026-27 -ഓടെ പ്രതിദിനം ഒരു ബില്യൺ (100 കോടി) ഇടപാടുകൾ എന്ന നിലയിലേക്ക് എത്തിച്ചേരും. PwC ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. “ദി ഇന്ത്യൻ പേയ്‌മെന്റ് ഹാൻഡ്‌ബുക്ക് – 2022-27” എന്ന തലക്കെട്ടിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് വിപ്ലവം പ്രോത്സാഹിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചതാണ് യുപിഐ. 2022-23 സമയത്തെ റിട്ടെയിൽ വിഭാഗത്തിലെ മൊത്തം ഇടപാടിന്റെ ഏകദേശം 75 ശതമാനവും പിടിച്ചടക്കിയാണ് റെക്കോർഡ് ഇട്ടിരിക്കുന്നത്

റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റ് ലാൻഡ്‌സ്‌കേപ്പിൽ യുപിഐ തന്‍റെതായ ഇടം അടയാളപ്പെടുത്താൻ ഇനി അധിക സമയം വേണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഇടപാടിന്റെ 90 ശതമാനവും യുപിഐ സ്വന്തമാക്കും. ഡിജിറ്റൽ പേയ്‌മെന്റ് മാർക്കറ്റിന്റെ സ്ഥിരമായ വളർച്ചയ്ക്കാണ് രാജ്യം സാക്ഷിയാകുന്നത്. 

യുപിഐ മുഖേന നടക്കുന്ന ഇടപാടുകളുടെ അടിസ്ഥാനത്തിൽ 50 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക്  (സിഎജിആർ) ആണ് നേടിയിരിക്കുന്നത്. ഇത് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. 2022-23 സാമ്പത്തിക വർഷത്തിലെ 103 ബില്യണിൽ നിന്ന് 2026-27 സാമ്പത്തിക വർഷത്തിൽ 411 ബില്യണായി ഇടപാടുകൾ കുതിക്കുമെന്നും റിപ്പോർട്ട് പറയുന്നു. 2022-23 ലെ 83.71 ബില്യണിൽ നിന്ന് 2026-27 ആകുമ്പോഴേക്കും 379 ബില്യൺ ഇടപാടുകളായി യുപിഐ ഇടപാടുകൾ വർധിക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.