ഇടുക്കി ചിന്നക്കനാലില്‍  ചക്കക്കൊമ്പന്റെ ആക്രമണം.  പാസ്റ്റർ തങ്കരാജി(72)നാണ് തലയ്ക്ക്  ഗുരുതര പരുക്കേറ്റത്. ഇദ്ദേഹത്തെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ആക്രമണത്തിൽ കാറിലുണ്ടായിരുന്ന തങ്കരാജിനൊപ്പം  3 കുടുംബാംഗങ്ങൾക്കും പരിക്കേറ്റു. കാറിനും കേടുപാടുകൾ സംഭവിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം..

301 കോളനിക്ക് സമീപം വളവിൽനിന്ന ചക്കക്കൊമ്പനെയാണ്   പാസ്റ്റർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചത്.  ഇതോടെ കൊമ്പൻ പാസ്റ്റർ സഞ്ചരിച്ച കാറിനുമുകളിലേക്ക് ഇരുന്നു.  കാറിനുള്ളിൽ ഞെരിഞ്ഞമർന്നാണ് തലയ്ക്ക് പരുക്കേറ്റത്.  ആന പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയതാണ് അപകടകാരണം. പരിക്കേറ്റതോടെയാണ് ചക്കക്കൊമ്പന്‍ അപകടകാരിയായത്.

ആനയ്ക്ക് പരുക്കേറ്റ വാര്‍ത്ത‍ അറിഞ്ഞു വനംവകുപ്പും ജാഗ്രതയിലാണ്. പരിക്കേറ്റ കാട്ടാന ആക്രമണം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് ഈ ജാഗ്രത. ഏതാനും ദിവസങ്ങളായി ചൂണ്ടൽ, തോണ്ടിമല മേഖലകളിൽ ചക്കകൊമ്പൻ തമ്പടിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ പൂപ്പാറ ടൗണിൽ ആന എത്തിയിരുന്നു

അരിക്കൊമ്പൻ ചിന്നക്കനാലിൽ നിന്ന് പോയതോടെ കാട്ടാനകളുടെ പുതിയ തലവനായി  ചക്കക്കൊമ്പൻ മാറിയിരിക്കെയാണ് ഇന്നത്തെ അപകടം സംഭവിക്കുന്നത്. പ്രായം കൊണ്ടും തലയെടുപ്പുകൊണ്ടും കേമനാണ് ചക്കക്കൊമ്പൻ. പക്ഷേ കരുത്തുകൊണ്ട് ഇതുവരെ ചിന്നക്കനാലിലെ കാട്ടാനകളുടെ സാമ്രാജ്യം കയ്യടക്കിയിരുന്നത് അരിക്കൊമ്പനായിരുന്നു.

അരിക്കൊമ്പനെ വനം വകുപ്പ് പിടിച്ച് കാട് മാറ്റിയതോടെയാണ് നേതൃസ്ഥാനം ചക്കക്കൊമ്പനു കൈവന്നത്. നിമിഷനേരം കൊണ്ട് പാഞ്ഞടുക്കുന്ന കൊമ്പനെ ഭയന്നാണ്   നാട്ടുകാരുടെ യാത്ര.  ഇതിന്നിടയിലാണ് ഇന്നത്തെ അപകടം.