പ്രധാനമന്ത്രിയുടെ ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശനം ചരിത്രപരമെന്ന് ബി ജെ പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം. ഭാരതത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രിസ്റ്റ്യൻ ദേവാലയത്തിൽ എത്തി പ്രാർത്ഥനയുടെ ഭാഗമാവുന്നത്. പ്രധാനമന്ത്രിയുടെ ഈ ചരിത്രപരമായ നീക്കത്തെ ബി ജെ പി സംസ്ഥാന കോർ കമ്മിറ്റി അഭിനന്ദിക്കുന്നു.

ഭാരതീയ ജനതാ പാർട്ടി വിഭാവന ചെയ്യുന്ന
സർവ്വ മത സമഭാവനയുടെ അടിസ്ഥാനത്തിലുള്ള പ്രധാന മന്ത്രിയുടെ സന്ദർശനം മതന്യൂനപക്ഷങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്.

മോദി സർക്കാർ എല്ലാ ജനവിഭാഗങ്ങളോടും സബ് ക്കാ സാത് ‘സബ് ക്കാ വികാസ് സബ് ക്കാ വിശ്വാസ് സബ് ക്കാ പ്രയാസ്’ എന്ന ആശയത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്.

കേരളത്തിലെ ക്രൈസ്തവ സമൂഹം പ്രധാനമന്ത്രിയുടെ സമീപനത്തെ തുറന്ന ഹൃദയത്തോടെയാണ് സ്വീകരിച്ചതെന്നത് ആഹ്ളാദകരമാണ്.
കേരളത്തിലെ ഇടത്- വലത് മുന്നണികൾ ഇക്കാര്യത്തിൽ പ്രകടിപ്പിക്കുന്ന അങ്കലാപ്പ് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണു കാണിക്കുന്നത്. അവരുടെ പരാജയഭീതിയാണ് ഇത് പ്രകടമാക്കുന്നത്.

കേരളത്തിൻ്റെ സമഗ്ര വികസനത്തിനും സമൂഹ്യ സമരസതയ്ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സേവനങ്ങൾക്ക് കേരള ജനതക്ക് വേണ്ടി കോർ കമ്മിറ്റി കൃതജ്ഞത രേഖപ്പെടുത്തുന്നു.

പ്രധാനമന്ത്രിയുടെ ഏപ്രിൽ 25 ലെ കേരള സന്ദർശനത്തിൻ്റെ തയ്യാറെടുപ്പുകളെപ്പറ്റി. കോർ കമ്മിറ്റി വിലയിരുത്തി. എറണാകുളം തേവര കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന യുവം സമ്മേളനം പ്രധാനമന്ത്രി വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ചെയ്യും. തേവരയിൽ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കുന്നതാണ്.