ഭാര്യയും ബന്ധുക്കളും തന്നെ ചതിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപണം ഉന്നയിച്ച പ്രവാസി സ്വകാര്യ ലോഡ്ജിൽ ആത്മഹത്യ ചെയ്തു. ഭാര്യയ്ക്കും ബന്ധുക്കൾക്കും എതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യുവാവ് ആത്മഹത്യ ചെയ്തത്. താൻ ആത്മഹത്യയുടെ വക്കിലാണെന്ന് കരഞ്ഞുപറഞ്ഞുകൊണ്ട് ഇയാൾ ഒരു വീഡിയോയും സമുഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന ബൈജു രാജു എന്ന പ്രവാസിയാണ് മരണമടഞ്ഞത്. 

മുൻപ് ഇദ്ദേഹം കുടുംബസമേതം സൗദിയിലായിരുന്നു പ്രവാസ ജീവിതം നയിച്ചിരുന്നത്. തുടർന്ന് ന്യൂസിലാൻഡിലേക്ക് ജോലി നേടി പോകുകയായിരുന്നു. തൻ്റെ ഭാര്യയും ഏറ്റവും അടുത്ത ആൾക്കാരും തന്നെ ചതിച്ചു എന്നാണ് യുവാവ് വീഡിയോയിലൂടെ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും ഇയാൾ മരണപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഈ വീഡിയോ സമുഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. വീഡിയോ പുറത്തു വന്നതിനു പിന്നാലെ നിരവധി പേരാണ് ബൈജുവിൻ്റെ നിസഹയാവസ്ഥ യാഥാർത്ഥ്യമാണ് എന്ന് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തിരുന്നു. തുടർന്ന് കായംകുളത്തെ ഒരു ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ ബൈജു രാജുവിനെ കണ്ടെത്തുകയായിരുന്നു.

ഭാര്യക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നും മകളേ തന്നിൽ നിന്നും അകറ്റി എന്നും ഒൻപത് മിനിറ്റ് നീണ്ട വീഡിയോയിൽ ബൈജു രാജു പറയുന്നുണ്ട്. ഈ വീഡിയോയിൽ അദ്ദേഹം കരയുന്നതും കാണാം.  ഭാര്യ വീട്ടുകാരും ഭാര്യയും തൻ്റെ പണം മുഴുവൻ കൊണ്ടുപോയി എന്നും അദ്ദേഹം വീഡിയോയിൽ ആരോപിക്കുന്നുണ്ട്. നാട്ടിലെ ഫിക്‌സഡ് നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കി. ഇപ്പോൾ അവരെല്ലാം ആട്ടി പുറത്താക്കിയെന്നും വീഡിയോയിൽ ബൈജു രാജു പറഞ്ഞിരുന്നു.

‘ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും മറക്കാൻ ഞാൻ ആയിരുന്നു. എന്നാൽ ഇപ്പോൾ എനിക്കത് കഴിയില്ല. കാരണം ഞാൻ അങ്ങേയറ്റം സമ്മർദ്ദത്തിലാണ്. ഇത് എൻ്റെ പ്രൊഫഷനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നു. എനിക്കിപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ്. അത് എനിക്ക് സഹിക്കാൻ കഴിയില്ല.’- ബെെജു രാജു വീഡിയോയിൽ പറയുന്നുണ്ട്. 

തനിക്ക് പെട്ടെന്ന് ആശ്വാസം വേണമെന്നും അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നു എന്നുമാണ് ഇദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. താഴെപ്പറയുന്ന ആളുകൾ എന്റെ ആത്മഹത്യക്ക് ഉത്തരവാദികളാണെന്നു വ്യക്തമാക്കിക്കൊണ്ട് ഭാര്യ വീട്ടുകാരുടെ അഡ്രസ്സും അവരുടെ പാസ്‌പോർട്ട് നമ്പർ അവർക്ക് ന്യൂസിലാൻഡിലുള്ള രജിസ്‌ട്രേഷൻ നമ്പർ തുടങ്ങിയ പൂർണ വിവരങ്ങളും ബൈജു രാജു പങ്കുവച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇദ്ദേഹം സ്വകാര്യ ലോഡ്ജുമുറിയിൽ ആത്മഹത്യ ചെയ്തത്.