കണ്ണൂർ: തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ബി.​ജെ.പി അനുകൂല പരമാർശത്തിനെതിരെ സത്യദീപം മുഖപത്രം. ബി.​ജെ.പിക്ക് മലയോര ജനത എം.പിയെ നൽകിയാൽ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന് പറയുന്നത് ബാലിശമാണെന്ന് സത്യദീപം മുഖപത്രം ചൂണ്ടിക്കാട്ടി. ഇറക്കുമതി ഉദാര നയങ്ങൾക്കെതിരെ കഴി‍ഞ്ഞ ഒൻപത് വർഷമായി ഒന്നും ചെയ്യാത്തവരാണ് കേന്ദ്ര സർക്കാർ. പ്രസ്താവനയുടെ രാഷ്ട്രീയം മാത്രമാണ് ചർച്ചയായത്. എന്തുകൊണ്ട് ഇതുവരെ പ്രസ്താവന പിൻവലിച്ചില്ല? കർഷകർക്ക് വേണ്ടി നടത്തിയെന്ന് പറയുന്ന പ്രസ്താവന അവർക്ക് തിരിച്ചടിയായി.

കാർഷിക അവഗണനയെന്ന ഗുരുതര പ്രശ്നത്തെ ബിഷപ്പ് ലളിതവത്കരിച്ചു. കർഷകരെ പ്രതിനിധീകരിക്കുന്നതിൽ പ്രസ്താവന പരാജയപ്പെട്ടു. 300 രൂപ കിട്ടിയാൽ റബർ കർഷകരുടെ പ്രശ്നം തീരുമോ? എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമാണ് സത്യദീപം.

കർഷകരുടെ പ്രശ്‌നങ്ങൾ കേവലം റബർ കർഷകരുടെ പ്രശ്‌നങ്ങൾ മാത്രമായി ലളിതവത്കരിക്കാനാണ് ബിഷപ്പ് ശ്രമിച്ചതെന്ന് പറഞ്ഞാണ് ‘പരാജയപ്പെട്ട പ്രസ്താവന’ എന്ന തലക്കെട്ടിലെ മുഖപ്രസംഗം ആരംഭിക്കുന്നത്. കർഷകരുടെ പ്രശ്‌നങ്ങൾ പ്രദേശികമായി ഓരോ ഇടങ്ങളിലും വ്യത്യസ്തമാണ്. ഇടുക്കിയിലെ പ്രശ്‌നമല്ല മലബാറിലെ കർഷകരുടെ പ്രശ്‌നം. ബിഷപ്പി​െൻറ പ്രസ്താവന വെറും രാഷ്ട്രീയ പ്രസ്താവന മാത്രമായിപോയെന്നും മുഖപ്രസംഗം പറയുന്നു.

സ്റ്റാൻസ്വാമി അടക്കമുള്ള കാര്യങ്ങളെ ബിഷപ്പിനെ ഓർമിപ്പിക്കുന്നില്ല. പതിനായിരക്കണക്കിന് ക്രൈസ്തവരെ തടവിലാക്കുകയും അവരെ കൊന്നൊടുക്കുകയും ചെയ്ത സംഭവങ്ങളെ എങ്ങനെ മറക്കാനാവും എന്ന് മുഖപ്രസംഗം ചോദിക്കുന്നു. കർഷകരുടെ പ്രധാന പ്രശ്‌നങ്ങളെ മുഖവിലക്കെടുക്കാത്ത ഗവൺമെന്റാണ് ഇന്ത്യ ഭരിക്കുന്നതെന്നും സത്യദീപം പറയുന്നു. ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ബി.​ജെ.പി അനുകൂല നിലപാടിനെതിരെ കേരളത്തിലെ ഇടത്, വലത് മുന്നണികൾ രംഗത്തെത്തിയിരുന്നു.