കീവ്: ചൈനീസ് പ്രസിഡന്‍റിന്റെ റഷ്യൻ സന്ദർശനത്തിന് പിന്നാലെ യുക്രൈയ്നിൽ റഷ്യന്‍ മിസൈൽ ആക്രമണം. ജനവാസമേഖലകളിലെ റഷ്യൻ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച നടന്ന രൂക്ഷമായ മിസൈല്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. യുക്രൈനിലെ സപോര്‍ഷിയ മേഖലയിലാണ് പട്ടാപ്പകല്‍ റഷ്യന്‍ മിസൈല്‍ ആക്രമണമുണ്ടായത്. തിരക്കേറിയ റോഡിന് സമീപത്തെ കെട്ടിടത്തിന് നേരെ നടന്ന ഷെല്ലാക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് സെലന്‍സ്കി പുറത്ത് വിട്ടത്.

സാധാരണ ജനങ്ങളും കുട്ടികളും താമസിക്കുന്ന ജനവാസ മേഖലകളിലേക്കാണ് റഷ്യന്‍ മിസൈലുകളെത്തുന്നെന്നാണ് സെലന്‍സ്കി വിശദമാക്കുന്നത്. റഷ്യന്‍ ഭീകരത ചെറുക്കുന്നതിനും സംരക്ഷണത്തിനുമായി കൂടുതല്‍ ഐക്യം വേണമെന്നും സെലന്‍സ്കി ആവശ്യപ്പെടുന്നു. ബുധനാഴ്ച റഷ്യ വ്യാപക ആക്രമണമാണ് യുക്രൈനെതിരെ നടത്തിയത്. കീവിലെ വിദ്യാര്‍ത്ഥികുടെ ഹോസ്റ്റലിന് നേരെ നടന്ന ഷെല്ലാക്രമണത്തില്‍ മാത്രം ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്.

റഷ്യയുടെ അധിനിവേശത്തിന് ശേഷവും ചൈന റഷ്യയുടെ അടുത്ത സുഹൃത്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഷി ജിന്‍ പിങിന്‍റെ മോസ്കോ സന്ദര്‍ശനം. സന്ദർശനം റഷ്യ – ചൈന ബന്ധത്തിന്‍റെ ആക്കം കൂട്ടുമെന്നും റഷ്യയും ചൈനയും നല്ല അയൽക്കാരും വിശ്വസനീയ പങ്കാളികളുമാണെന്നും ഷീ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞത്. സൈബീരിയയില്‍ നിന്ന് ചൈനയിലേക്കുള്ള ഗ്യാസ് പൈപ്പ് ലൈന്‍ സംബന്ധിച്ച വിഷയങ്ങളിലടക്കം ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വ്ലാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയതിന് ദിവസങ്ങള്‍ക്ക് പിന്നാലെയായിരുന്നു ചൈനീസ് പ്രസിഡന്‍റിന്റെ റഷ്യാ സന്ദര്‍ര്‍ശനം.