കൊച്ചി: സിറോ മലബാര്‍ സഭയിലെ ആരാധനക്രമം സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ മധ്യസ്ഥത ആവശ്യമില്ലെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണണമെന്ന ഹര്‍ജി നിലനില്‍ക്കില്ല. മധ്യസ്ഥതയ്ക്ക് ആരെയും കോടതി നിര്‍ബന്ധിക്കരുതെന്നും സര്‍ക്കാര്‍ തലത്തിലുള്ള മധ്യസ്ഥതയ്ക്ക് നിയമപരമായി ചുമതയില്ലെന്നും കര്‍ദിനാള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നൂ.

സഭയിലെ 35 രൂപതകളില്‍ 34 രൂപതകളിലും ഏകീകൃത കുര്‍ബാന നടപ്പാക്കി. എറണാകുളം അങ്കമാലി അതിരൂപതയിലെ ചില ഇടവകകളില്‍ മാത്രമാണ് തര്‍ക്കം നിലനില്‍ക്കുന്നതെന്നും കര്‍ദിനാള്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന അടഞ്ഞുകിടക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക ഇടവകാംഗമായ ഒരു വ്യക്തിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവരെ നിയോഗിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.