മിറേറ്റ്സ് വിമാനത്തില്‍ ന്യൂസിലാന്‍റിലെ ഓക്ക്‌ലൻഡിൽ നിന്നും ലണ്ടനിലേക്ക് 13,000 ഡോളറിന്‍റെ രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റില്‍ യാത്ര ചെയ്ത ശസ്ത്രക്രിയാ വിദഗ്ദനായ മാർക്ക് മോർഗനും ഭാര്യയും തങ്ങളുടെ എമിറേറ്റ്സ് യാത്രയെ കുറിച്ച് പരാതി പറഞ്ഞതിന് പിന്നാലെയാണ് വിമാന കമ്പനി ടിക്കറ്റ് വിലയില്‍ നിന്നും 12,600 ഡോളര്‍, ഏതാണ്ട് 10 ലക്ഷത്തിന് മേലെ ഇന്ത്യന്‍ രൂപ തിരിച്ച് നല്‍കിയത്. എമിറേറ്റ്സിന്‍റെ പരസ്യത്തില്‍ പറയുന്ന അനുഭവമല്ല തനിക്ക് യഥാര്‍ത്ഥ്യത്തില്‍ ലഭിച്ചതെന്നാണ് മോർഗന്‍റെ പ്രധാന പരാതി. ഇതിന് തെളിവായി എമിറേറ്റ്സിന്‍റെ പരസ്യവും വിമാനത്തിലെ സൗകര്യങ്ങളും അദ്ദേഹം പങ്കുവച്ചു. 

യാഥാർത്ഥ്യം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്നും താനും ഭാര്യയും വിമാനത്തിലെ ‘ജീർണ്ണിച്ച’ കസേരകളിൽ ഇരിക്കാൻ നിർബന്ധിതരായെന്നും മോർഗൻ ആരോപിച്ചു. വിമാനക്കമ്പനി പരസ്യത്തില്‍ സുഗകരമായ ബിസിനസ് ക്ലാസ് യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, സൗകര്യം കുറഞ്ഞതും ഇടുങ്ങിയതുമായ സീറ്റാണ് എമിറേറ്റ്സ് യാത്രക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ നല്‍കുന്നതെന്നും മോര്‍ഗന്‍ പരാതിപ്പെട്ടു. വിമാനകമ്പനിയുടെ വാഗ്ദാനങ്ങളില്‍ വീണ് അവയില്‍ യാത്ര ചെയ്യുന്ന അസംതൃപ്തരായ മറ്റ് യാത്രക്കാർക്ക് തങ്ങളുടെ പരാതിയുമായി മുന്നോട്ട് വരാന്‍ തന്‍റെ പരാതി ഒരു മാതൃകയാക്കാമെന്നും അത് പ്രതീക്ഷിക്കുന്നതായും മോര്‍ഗന്‍ പറഞ്ഞു. തന്‍റെ പരാതി കടലിലെ ഒരു തുള്ളി മാത്രമാണെന്നും ആലങ്കാരികമായി അദ്ദേഹം  ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂവിനോട് പറഞ്ഞു. ട്രൈബ്യൂണൽ മോർഗന്‍റെ പരാതിയോട് യോജിച്ചു. 

‘ന്യൂസിലാൻഡിൽ ആയിരക്കണക്കിന് യാത്രക്കാരെ തന്‍റെ പരാതി സ്വാധീനിക്കുമെന്നും അവര്‍ക്ക് തങ്ങളുടെ അവകാശം നേടാന്‍ ഇത് മൂലം കഴിയുമെന്നും എന്നാല്‍, തന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ എമിറേറ്റ്സ് പരസ്യം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നില്ലെന്നും ശസ്ത്രക്രിയാ വിദഗ്ദനായ മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു. കമ്പനികൾ എങ്ങനെയാണ് പരസ്യത്തിൽ ഉയർന്ന നിലവാരം പുലർത്തേണ്ടതെന്ന് ഈ കേസ് ചൂണ്ടിക്കാണിക്കുന്നുവെന്ന് ഡെന്‍റസു ക്രിയേറ്റീവ് എന്‍സെഡ് ചീഫ് എക്സിക്യൂട്ടീവ് കിർസ്റ്റി മഡിൽ പറഞ്ഞു. എന്നാല്‍, പരസ്യ മേഖലയില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്വയം നിയന്ത്രണ സംവിധാനങ്ങളാണ് ഓസ്ട്രേലിയയില്‍ നിലവിലുള്ളതെന്ന് ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ അവകാശപ്പെട്ടു.