ചങ്ങനാശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കാലംചെയ്ത മാർ ജോസഫ് പവ്വത്തിലിൻ്റെ കബറടക്ക ശുശ്രൂഷകൾക്ക് തുടക്കം കുറിച്ച് ഭൗതിക ശരീരം ചങ്ങനാശേരി അതിരൂപത ആസ്ഥാനത്തെ ചാപ്പലിലേക്ക് രാവിലെ 6 മണിയോടെ എത്തിക്കും.

ഇന്ന് രാവിലെ 4.30 മണിയോടെ ആണ് ചെത്തിപ്പുഴ സെൻ്റ്.തോമസ് ആശുപത്രി മോർച്ചറിയിൽ നിന്നും ഭൗതിക ശരീരം പുറത്തെടുത്ത്അ തിരൂപത ചാപ്പലിലേക്ക് കൊണ്ടുവരാനുള്ള ക്രമീകരണം ആരംഭിച്ചത്.

ഇന്ന് 7ന്  അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടത്തിൻ്റെ കാർമ്മികത്വത്തിൽ വി. കുർബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നടത്തും. തുടർന്ന് 9. 30 ന് വിലാപയാത്ര ആരംഭിക്കും.

ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചൊവ്വ രാവിലെ 9ന് അതിരൂപതാഭവനത്തിൽ നിന്ന് ആരംഭിച്ച് സെൻട്രൽ ജംഗ്‌ഷൻ വഴി മാർക്കറ്റ് ചുറ്റി 10.30 ന് മെത്രാപ്പോലിത്തൻപള്ളിയിൽ എത്തിച്ചേരും.

1969 ൽ ദൈവദാസൻ മാർ മാത്യു കാവുകാട്ടിൻ്റെ മൃതശരീരവുമായുള്ള നഗരി കാണിക്കലിനുശേഷം 54 വർഷങ്ങൾ കഴിഞ്ഞ് ചങ്ങനാശേരി നഗരം സാക്ഷ്യം വഹിക്കുന്ന അതിരൂപതാദ്ധ്യക്ഷൻ്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള ഈ വിലാപയാത്രയിൽ അതിരൂപതയിലെ 250 ഇടവകകളിൽ നിന്നും വൈദികർ, സന്യസ്തർ, കൈക്കാരൻമാർ, സംഘടനാപ്രതിനിധികൾ, ഇടവകജനങ്ങൾ എന്നിവർ സ്വർണക്കുരിശുകൾ, വെള്ളിക്കുരിശുകൾ, മുത്തുക്കുടകൾ എന്നിവ വഹിച്ചുകൊണ്ട് പങ്കെടുക്കുന്നതാണ്.

പൊതുദർശനത്തിന് ചൊവ്വ രാവിലെ 11 മുതൽ ബുധൻ രാവിലെ 9വരെ മെത്രാപ്പോലീത്തൻ പള്ളിയിൽ അവസരമുണ്ടായിരിക്കും. തിങ്കളാഴ്ച ചെത്തിപ്പുഴ ആശുപത്രിയിൽ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുന്നതല്ല.

അന്തിമ ഉപചാരം അർപ്പിക്കുന്നവർ പൂക്കൾ, ബൊക്ക എന്നിവ പൂർണമായും ഒഴിവാക്കണം. ആവശ്യമെങ്കിൽ വെള്ളക്കച്ച സമർപ്പിക്കാവുന്നതാണ്.

നാളെ രാവിലെ 9.30 ന് മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാംഭാഗം മെത്രാപ്പോലീത്തൻ പള്ളിയിൽ ആരംഭിക്കും. തുടർന്ന് വി.കുർബാന, നഗരികാണിക്കൽ, സമാപനശുശ്രൂഷ, സംസ്കാരം എന്നിവ നടക്കും. ശുശ്രൂഷകൾക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്  കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടവും മറ്റു മെത്രാപോലീത്തമാരും മെത്രാൻമാരും സഹകാർമ്മികരായിരിക്കും.
സംസ്ഥാന സർക്കാരിൻ്റെ  ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം നടത്തുന്നത്.