റിയാദ്: ഒപ്റ്റിക്കല്‍ മേഖല സൗദിവല്‍ക്കരിക്കാനുള്ള തീരുമാനം മാര്‍ച്ച് 18 ശനിയാഴ്ച മുതല്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും പ്രാബല്യത്തില്‍ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നാലോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും ഒപ്റ്റിക്കല്‍ പ്രൊഫഷനുകള്‍ സൗദിവല്‍ക്കരിക്കാന്‍ മന്ത്രാലയം അനുവദിച്ച ഗ്രേസ് പിരീഡ് അവസാനിച്ചതിനെ തുടര്‍ന്നാണിത്.

മന്ത്രാലയം സ്വദേശിവല്‍ക്കരണത്തിനായി ലക്ഷ്യമിടുന്ന തൊഴില്‍ പട്ടികയില്‍ വ്യക്തമാക്കിയിട്ടുള്ള ചില ഒപ്റ്റിക്കല്‍ പ്രൊഫഷനുകളില്‍ 50 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള ഈ നീക്കം സൗദികള്‍ക്ക് 1000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അറിയിച്ചു. മെഡിക്കല്‍ ഒപ്റ്റോമെട്രിസ്റ്റും കണ്ണട ടെക്നീഷ്യനും ഉള്‍പ്പെടുന്ന തൊഴിലുകളിലാണ് 50 ശതമാനം സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയിരിക്കുന്നത്. 

നിയമം പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ വിവിധ കണ്ണട വില്‍പ്പന ശാലകളില്‍ ജോലി ചെയ്തിരുന്ന ആയിരത്തോളം വിദേശികള്‍ പിരിച്ചുവിടപ്പെട്ടു. ജീവനക്കാരില്‍ 50 ശതമാനം സ്വദേശികളായിരിക്കണമെന്ന നിബന്ധന പാലിക്കുന്നതിനായി പകുതിയില്‍ കൂടുതല്‍ വരുന്ന ജീവനക്കാരെ പിരിച്ചിവിടുകയായിരുന്നു. രാജ്യത്തെ സ്വദേശികളായ യുവതീ യുവാക്കള്‍ക്ക് ആകര്‍ഷകവും ഉല്‍പ്പാദനപരവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വ്യവസ്ഥയില്‍ അവരുടെ സംഭാവന വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ഈ നീക്കമെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ, സൗദികളെ ജോലിക്കെടുക്കാന്‍ സഹായിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങളുടെ ഒരു പാക്കേജ് നല്‍കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. റിക്രൂട്ട്മെന്റ് പ്രക്രിയയ്ക്കുള്ള പിന്തുണയും അനുയോജ്യമായ തൊഴിലാളിയെ കണ്ടെത്തി നല്‍കലും ഇതില്‍ ഉള്‍പ്പെടും. 

സൗദി തൊഴില്‍ വിപണി ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും അതിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സ്വകാര്യ മേഖയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് മാനവ വിഭവശേഷി വികസന ഫണ്ട് മുഖേന പിന്തുണയും തൊഴില്‍ പരിപാടികളും മന്ത്രാലയം നടപ്പിലാക്കും. തീരുമാനത്തിന്റെ വിശദാംശങ്ങളും അത് നടപ്പിലാക്കുന്നതിനുള്ള സംവിധാനവും അടങ്ങിയ ഒരു ഗൈഡ് മന്ത്രാലയം നേരത്തേ പുറത്തിറക്കിയിരുന്നു.