കൊല്ലം: കടബാധ്യതയെതുടർന്ന് ട്രാവൽസ് ഉടമ പൊതുനിരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിമരിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് സമീപം ട്രാവൽസ് സ്ഥാപനം നടത്തിവന്നിരുന്ന പള്ളിത്തോട്ടം സ്വദേശി വിനോദ് വിൻസന്‍റ് (54) ആണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ 12.45നാണ് സംഭവം. തീകൊളുത്തുന്നത് കണ്ട് കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരൻ ഓടിയെത്തിയെങ്കിലും തീയുമായി വിനോദ് കുറെ ദൂരം നടന്ന് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വസ്തു പണയപ്പെടുത്തി ബാങ്കിൽനിന്ന് മൂന്നുലക്ഷം രൂപ ലോൺ എടുത്തിരുന്നു. അടവിന് മുടക്കം വന്നതോടെ കഴിഞ്ഞദിവസം ബാങ്ക് അധികൃതർ വീട്ടിലെത്തി വീട് ജപ്തി ചെയ്യുമെന്നും വാടക വീട് നോക്കണമെന്നും പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു.

കടബാധ്യതയെതുടർന്ന് വിനോദ് വിൻസന്‍റ് കുറെനാളായി വീട്ടിൽനിന്ന് അകന്നുനിൽക്കുകയായിരുന്നു. നേരത്തെ ട്രാവൽസ് സ്ഥാപനം നടത്തിയിരുന്നതായും പിന്നീട് അതിന്‍റെ പ്രവർത്തനം നിലച്ചതായും ബന്ധുക്കൾ പറയുന്നു. ഈസ്റ്റ് പോലീസ് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.