ന്യൂഡൽഹി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നാളെ നിർണ്ണായകം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പ്രസ്താവിക്കും. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികളിലും സുപ്രീം കോടതി നാളെ വിധി പ്രസ്താവിക്കും.

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ് കർദിനാൾ ഉൾപ്പടെ നൽകിയ ഹർജികളിൽ വാദം കേട്ടത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയലുള്ള കേസുകളിലെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർദിനാൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരൻ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാൻ ശ്രമിച്ചെന്ന് കർദിനാൾ മാർ ആലഞ്ചേരി സുപ്രീം കോടതിയിൽ ആരോപിച്ചിരുന്നു. 

കർദിനാളിന് അനുകൂല നിലപാടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ചത്. കർദിനാളിന് എതിരായ ഒരു പരാതി സർക്കാർ അന്വേഷണം നടത്തി അവസാനിപ്പിച്ചു. സർക്കാർ ഭൂമിയാണ് വിറ്റത് എന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തി. നിയമ വിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. കോടതി ആവശ്യപ്പെട്ടാൽ ഇനിയും അന്വേഷിക്കാമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.