1984 ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്ക് യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷനില്‍ നിന്ന് അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. 1989 ലെ ഒത്തുതീര്‍പ്പില്‍ അമേരിക്കന്‍ സ്ഥാപനമായ യൂണിയന്‍ കാര്‍ബൈഡ് (ഇപ്പോള്‍ ഡൗ കെമിക്കല്‍സിന്റെ ഉടമസ്ഥതയിലുള്ള) അടച്ച 470 മില്യണ്‍ ഡോളറിനു പുറമെ മറ്റൊരു 7,844 കോടി രൂപ കൂടി നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ഭോപ്പാലിലെ പ്ലാന്റിലുണ്ടായ മീഥൈല്‍ ഐസോസയനേറ്റ് വാതക ചോര്‍ച്ചയെത്തുടര്‍ന്ന് 3,000-ത്തിലധികം ആളുകള്‍ മരണപ്പെടുകയും നിരവധിപേര്‍ക്ക് അംഗവൈകല്യം ഉണ്ടാകുകയും ചെയ്തിരുന്നു. 

ജസ്റ്റിസ് എസ്‌കെ കൗള്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. വഞ്ചനയുടെ പേരില്‍ മാത്രമേ ഒത്തുതീര്‍പ്പ് കേസ് പരിഗണിക്കാനാകുവെന്നും എന്നാല്‍ വഞ്ചിച്ചതായി സര്‍ക്കാര്‍ വാദിച്ചിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. രണ്ട് പതിറ്റാണ്ടിന് ശേഷം ഈ പ്രശ്‌നം ഉന്നയിക്കുന്നതില്‍ യുക്തിയില്ല, ഇക്കാര്യത്തില്‍ കേന്ദ്രത്തോട് അതൃപ്തിയുണ്ട്. അധിക നഷ്ടപരിഹാരം എന്ന കേന്ദ്രത്തിന്റെ അപേക്ഷയ്ക്ക് നിയമ പ്രകാരം അടിസ്ഥാനമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മാരകമായ വാതക ചോര്‍ച്ചയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്രത്തിനുണ്ടായ അനാസ്ഥയെ കോടതി കുറ്റപ്പെടുത്തി. റിസര്‍വ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ തീര്‍പ്പാക്കാത്ത ക്ലെയിമുകള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കണമെന്നും ബെഞ്ച് പറഞ്ഞു.

ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയും കേന്ദ്രവും തമ്മില്‍ 1989 ഒത്തുതീര്‍പ്പിലെത്തിയെന്നും ഇനിയും നഷ്ടപരിഹാരം ചോദിക്കുന്നത് ഉചിതമല്ലെന്നും നേരത്തെ വാദം കേള്‍ക്കുന്നതിനിടെ കമ്പനി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഒത്തുതീര്‍പ്പിന്റെ സമയത്ത് തുക അപര്യാപ്തമാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും കമ്പനി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

1989-ലെ ഒത്തുതീര്‍പ്പിന്റെ സമയത്ത് വാതകച്ചോര്‍ച്ച, മനുഷ്യജീവനും പരിസ്ഥിതിക്കും വരുത്തിയ യഥാര്‍ത്ഥ നാശനഷ്ടങ്ങളുടെ വ്യാപ്തി ശരിയായി വിലയിരുത്താന്‍ കഴിഞ്ഞില്ല എന്നായിരുന്നു കേന്ദ്രം വാദിച്ചിരുന്നത്‌.  ദുരന്തത്തിന്റെ സ്വഭാവം കണക്കിലെടുത്ത് അധിക നഷ്ടപരിഹാരം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.