തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചി കോർപറേഷനിൽ പ്രതിഷേധിച്ചവർക്കെതിരെയുള്ള പൊലീസ് നടപടിയിൽ നിയമസഭയിൽ പ്രതിഷേധം. സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ എത്തിയിരിക്കുന്നത്.

അടിയന്തര പ്രമേയം അനുവദിക്കാതിരുന്ന സ്പീക്കർ വേണമെങ്കിൽ സബ്മിഷനായി ഉന്നയിക്കാമെന്നു വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തു വരെയെത്തി പ്രതിപക്ഷ എംഎൽഎ മാർ പ്രതിഷേധിച്ചു. പ്രതിപക്ഷ അംഗങ്ങൾ ഇരിപ്പിടത്തിലേക്കു തിരികെ പോകണമെന്ന് സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടു. കർശന നടപടി സ്വീകരിക്കുമെന്നു സ്പീക്കർ മുന്നറിയിപ്പ് നൽകിയിട്ടും പ്രതിഷേധം ശക്തമായി തന്നെ തുടരുകയാണ്. സഭയിലെ പ്രതിഷേധത്തി‌ന്‍റെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിൽ സംപ്രേഷണം ചെയ്യുന്നില്ല.