തിരുവനന്തപുരം: അന്ന് കനാൽ വെള്ളം ലഭിക്കാത്തതിന് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തോക്കുമായി എത്തിയ യുവാവ് ഇന്ന് വൃത്തിയാക്കുന്നതിടെ കനാലിൽ അകപ്പെട്ടു. ഓവ് ചാലിൽ അകപ്പെട്ട യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 

തിരുവനന്തപുരം പുന്നമൂട് പള്ളിച്ചൽ റോഡിന് സമീപത്തെ കനാലിൽ ആണ് സംഭവം. അമരിവിള സ്വദേശി മുരുഗൻ (33) ആണ് കനാലിൽ അകപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ആണ് സംഭവം. വെള്ളം തുറന്നുവിട്ട കനാലിൽ നാട്ടുകാർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ഇതിൽ ഏർപ്പെട്ടിരുന്ന മുരുഗൻ അപ്രതീക്ഷതമായി വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോൾ നില തെറ്റി ഓവ് ചാലിൽ കുടുങ്ങുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

റോഡിൽ നിന്ന് ഏകദേശം 50 അടിയിൽ ഏറെ താഴ്ചയിൽ ആണ് കനാൽ അതിനാൽ ആദ്യം നാട്ടുകാർ ഫയർ ഫോഴ്സിൻ്റെ സേവനം തേടി. എന്നാൽ ഫയർഫോഴ്സ് എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ എറിഞ്ഞ് നൽകിയ കയറിൽ പിടികിട്ടിയ മുരുഗനെ നാട്ടുകാർ തന്നെ വലിച്ച് കരയ്ക്കുകയറ്റി. പ്രധാന റോഡിന് അടിയിലൂടെ മറുവശത്തേക്ക് പോകുന്ന ഓവ് ചാലിൽ അകപ്പെട്ട മുരുകൻ വെള്ളം കുടിച്ച് തീരെ അവശനായിരുന്നു എന്നും സമയം താമസിച്ചിരുന്നെങ്കിൽ ജീവനു തന്നെ ആപത്ത് ആകുമായിരുന്നു എന്നും നാട്ടുകാർ പറയുന്നു. 

തുടർന്ന് മുരുഗനെ 108 ആംബുലൻസിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രി പ്രവേശിപ്പിച്ചു. അടുത്തിടെ കനാൽ വെള്ളം തുറന്നു വിടുന്നില്ല എന്ന് ആരോപിച്ച് തോക്കുമായി എത്തിയ മുരുഗൻ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരെ അകത്ത് ആക്കി ഗേറ്റ് പൂട്ടിയിരുന്നു. സംഭവത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മുരുഗൻ അടുത്തിടെയാണ് പുറത്തിറങ്ങിയത്.