തിരുവനന്തപുരം: കോവളത്തുണ്ടായ ബൈക്കപകടത്തില്‍ യുവാവും കാല്‍നട യാത്രക്കാരിയായ സ്ത്രീയും മരിച്ച സംഭവത്തില്‍ റേസിംഗ് നടന്നതിന് തെളിവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ബൈക്ക് അമിത വേഗതയിലായിരുന്നു. സ്ത്രീ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതും അപകടത്തിന് കാരണമായെന്നും അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാവിലെ 8ന് കോവളം ബൈപ്പാസില്‍ തിരുവല്ലത്തിന് സമീപമുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. പൊട്ടക്കുഴി സ്വദേശി അരവിന്ദ്, വാഴമുട്ടം സ്വദേശി സന്ധ്യ എന്നിവരാണ് മരിച്ചത്.
ഇന്‍സ്റ്റഗ്രാം റീല്‍സ് തയാറാക്കാനായി അരവിന്ദ് സൂപ്പര്‍ ബൈക്കുമായി ബൈപ്പാസില്‍ കുതിച്ച് പാഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
വീട്ടുജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സന്ധ്യയെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. അടുത്തുള്ള മരത്തില്‍ കുരുങ്ങി നിന്ന സന്ധ്യയുടെ ശരീരത്തില്‍ നിന്ന് കാല് അറ്റുപോയിരുന്നു. ഇവര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ 200 മീറ്ററോളം നിരങ്ങി നീങ്ങിയ ബൈക്കില്‍ നിന്ന് തെറിച്ച് വീണ അരവിന്ദ് സമീപത്തുള്ള ഓടയ്ക്കുള്ളിലാണ് പതിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.