പാലക്കാട്: ധോണിയില്‍ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ പിടി സെവന്‍ (ധോണി) എന്ന കാട്ടാനയുടെ ശരീരത്തില്‍ നിന്നും 15 ഓളം പെല്ലെറ്റുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലെറ്റുകള്‍ കണ്ടെത്തിയത്. നാടന്‍ തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആന ഇണങ്ങാത്തതിനാല്‍ ഇതുവരെ വിശദമായ പരിശോധന നടത്താനായിട്ടില്ല.

ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ തുരത്താന്‍ പ്രദേശവാസികളില്‍ ആരെങ്കിലും വെടിവെച്ചതാകാമെന്നാണാണ് വനംവകുപ്പിന്റെ നിഗമനം. ആനയുടെ ശരീരത്തില്‍ തറച്ചിരുന്ന ഏതാനും പെല്ലറ്റുകള്‍ വനംവകുപ്പ് അധികൃതര്‍ നീക്കം ചെയ്തു. ആന കൂടുതല്‍ അക്രമാസക്തനയത് പെല്ലറ്റുകള്‍ തറച്ചതിന്റെ വേദന കൊണ്ടാകാം എന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.
മയക്കുവെടി വെച്ച് പിടികൂടിയ ആന ഇപ്പോള്‍ ധോണി വനം ഡിവിഷന്‍ ഓഫീസിന് സമീപത്തു നിര്‍മ്മിച്ച കൂട്ടിലാണുള്ളത്. മുന്‍പത്തെ അപേക്ഷിച്ച് ആന ഇപ്പോള്‍ ശാന്തനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.