ന്യൂഡൽഹി: വിറ്റാമിൻ എ സിറപ്പിന്റെ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. നിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. സിറപ്പിന്റെ ശീതീകരിച്ച സാംപിളുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉത്തർപ്രദേശ് മെഡിക്കൽ സപ്ലൈ കോർപ്പറേഷൻ സിറപ്പിന്റെ നാല് ബാച്ചുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതായി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് അറിയിച്ചു. 

ജെപി ഡ്രഗ്സിൽ നിന്നുള്ള സിറപ്പ് വിതരണത്തിനാണ് നിരോധനം. സംസ്ഥാനത്ത് പലയിടത്തായി മൂന്ന് മരുന്ന് നിർമ്മാതാക്കൾ 6,200 കുപ്പി വിറ്റാമിൻ എ സിറപ്പ് വിതരണം ചെയ്തിട്ടുണ്ടെന്നും ഇതിൽ ജെപി ഡ്രഗ്സ് വിതരണം ചെയ്ത സിറപ്പ് തണുത്ത കാലാവസ്ഥയിൽ മരവിച്ചതായി കണ്ടെത്തിയതായും യുപിഎംഎസ്സി ഉദ്യോഗസ്ഥൻ പറഞ്ഞു.

സിറപ്പിന്റെ നിരോധിത ബാച്ചുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാ റിപ്പോർട്ടുകൾ വന്നാലുടൻ ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും യുപിഎംഎസ്സി മാനേജിംഗ് ഡയറക്ടർ ജഗദീഷ് കുമാർ പറഞ്ഞു. വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകളുടെ വിതരണത്തിന് ആഗ്ര കുപ്രസിദ്ധമായി മാറിയെന്നും പ്രാദേശിക മെഡിക്കൽ വിതരണക്കാർക്കെതിരെ മുമ്പ് നിരവധി റെയ്ഡുകൾ നടന്നിട്ടുണ്ടെന്നും സാമൂഹിക പ്രവർത്തകനായ വിജയ് ഉപാധ്യായ പറഞ്ഞു.

യുവാക്കളെ ഏറെക്കുറെ നശിപ്പിച്ച നിയമവിരുദ്ധമായ സൈക്കോട്രോപിക് മരുന്നുകളുടെ വിതരണ കേന്ദ്രമെന്ന പേരിൽ നഗരം ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരമില്ലാത്തതും വ്യാജവുമായ മരുന്നുകൾ വിതരണം ചെയ്യുന്ന മരുന്ന് നിർമ്മാതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും വിജയ് ഉപാധ്യായ പറഞ്ഞു.