വഡോദര: ഗുജറാത്തിലെ വഡോദര എംഎസ് യൂണിവേഴ്സിറ്റി വളപ്പില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. തിങ്കളാഴ്ച ക്യാമ്പസിനുള്ളില്‍ ഒരു പെണ്‍കുട്ടി നിസ്‌കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. വീഡിയോ വിവാദമായതോടെ വിദ്യാര്‍ത്ഥിനിക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി മത സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

കാമ്പസിനുള്ളില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് എംഎസ് സര്‍വകലാശാല അധികൃതര്‍ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രവര്‍ത്തനം നടത്തുന്നതില്‍ നിന്ന് എല്ലാ വിദ്യാര്‍ത്ഥികളെയും ഫാക്കല്‍റ്റി അംഗങ്ങളെയും സര്‍വകലാശാല വിലക്കിയിട്ടുണ്ട്. വൈറലായ വീഡിയോയിലെ വിദ്യാര്‍ത്ഥിനിയെ കണ്ടെത്താനും നടപടിയെടുക്കാനും ഉന്നതതല അന്വേഷണവും ആരംഭിച്ചു. 

‘വഡോദര എംഎസ് യൂണിവേഴ്‌സിറ്റിയിലെ സയന്‍സ് വിഭാഗം ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രധാന സ്ഥാപനമാണ്. അതിനാല്‍ ഫാക്കല്‍റ്റി പരിസരത്ത് ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അഭികാമ്യമല്ല. അതിനാല്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ലെന്ന് അറിയിക്കുന്നു. ഈ നിര്‍ദ്ദേശം ലംഘിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കെതിരെയും ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കും,’ ഫാക്കല്‍റ്റി ഓഫ് സയന്‍സ് ഡീന്‍ ഹരിഭായ് കതാരിയ പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.

വെള്ളിയാഴ്ചയാണ് വിദ്യാര്‍ഥിനി ക്യാമ്പസില്‍ നിസ്‌കരിച്ചതെന്നും തിങ്കളാഴ്ച വീഡിയോ വൈറലായെന്നും വൃത്തങ്ങള്‍ പറഞ്ഞു. രണ്ട് മാസത്തിനിടെ സമാനമായ മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി ഹിന്ദു സംഘടനകള്‍ സര്‍വകലാശാല വളപ്പില്‍ നമസ്‌കരിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ആവശ്യമായ നടപടിയെടുക്കാന്‍ അന്വേഷണ സമിതി യോഗം ചേരുമെന്നും വിവരമുണ്ട്.