റിച്ച്മണ്ട്: അമേരിക്കയിൽ ആറുവയസുകാരന്റെ വെടിയേറ്റ് ഗുരുതര പരിക്കേറ്റ അധ്യാപികയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് റിപ്പോർട്ട്. വിർജീനിയ സംസ്ഥാനത്ത് ന്യൂപോർട്ട് ന്യൂസ് നഗരത്തിൽ റിക്നെക്ക് എലമെന്ററി സ്കൂളിലെ അധ്യാപിക എബി സ്വെർണർക്കാണ് വെടിയേറ്റത്.
ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് മേയർ ഫിലിപ്പ് ജോൺസ് പറഞ്ഞു. ക്ലാസ് മുറിയിൽവച്ചാണ് എബിക്ക് വെടിയേറ്റത്.
വെടിവയ്പിന്റെ കാരണം പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ അധ്യാപികയും കുട്ടിയും തമ്മിലുള്ള വഴക്കിനൊടുവിലാണ് വെടിയുതിർക്കപ്പെട്ടതെന്നാണ് കരുതുന്നത്. കുട്ടിക്കു തോക്ക് ലഭിച്ചത് എങ്ങനെയാണെന്നു വ്യക്തമല്ല.
കൈത്തോക്കാണ് ഉപയോഗിച്ചത്. 550 പേർ പഠിക്കുന്ന സ്കൂളിൽ മെറ്റൽ ഡിറ്റക്ടർ സംവിധാനത്തിനു പുറമേ എല്ലാ വിദ്യാർഥികളെയും ഇടയ്ക്കിടെ പരിശോധിക്കുന്ന പതിവുമുണ്ട്.