ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡറുടെ വീട് ഭരണകൂടം ഇടിച്ചുതകര്‍ത്തു. അനന്ത്നാഗിലെ പഹല്‍ഗാമിലുള്ള ലെവാറിലെ അമീര്‍ ഖാന്റെ വീടാണ് ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുതകര്‍ത്തത്. ഗുലാം നബി ഖാന്‍ എന്നും അറിയപ്പെടുന്ന ഇയാള്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുന്‍നിര കമാന്‍ഡറാണ്.

ഒരു മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ ജോയിന്റ് ഓപ്പറേഷന്‍ ടീമാണ് വീട് ഇടിച്ചുനിരത്തിയത്. വീടിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകൂടത്തിന്റെ നടപടി.

ആദ്യം അമീര്‍ ഖാന്റെ വീടിന്റെ കോമ്പൗണ്ട് മതില്‍ ബുള്‍ഡോസര്‍ തകര്‍ക്കുകയായിരുന്നു. 1990കളുടെ തുടക്കത്തിലാണ് അമീര്‍ പാക് അധീന കശ്മീരിലേക്ക് കടന്നത്. കശ്മീര്‍ താഴ്‌വരയെ ഭീകര വിമുക്തമാക്കാനും സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം വളര്‍ത്താനുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.