തിരുവനന്തപുരം: ബഫർസോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെയും ജീവനോപാദികളെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ബഫർസോൺ മേഖലയിൽ നിന്നും ജനവാസ കേന്ദ്രങ്ങളും കൃഷി ഇടങ്ങളും ഒഴിവാക്കണം എന്നാണ് സർക്കാർ നിലപാട്. മറിച്ചുള്ള വാദങ്ങൾ തെറ്റാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബഫർസോൺ മേഖലയിലെ എല്ലാ കെട്ടിടങ്ങളെയും ചേർത്താകും അന്തിമ റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകുക. മേഖലയിൽ താമസിക്കുന്നവർക്ക് ആശങ്ക വേണ്ട. സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹർജിയിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുപിഎ സർക്കാരിന്‍റെ കാലത്താണ് ബഫർസോൺ പ്രഖ്യാപനമുണ്ടായത്. അന്ന് ബഫർസോൺ വിഷയത്തിൽ രണ്ടാം യുപിഎ കാലത്തെ പരിസ്ഥിതി മന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ് കടുംപിടുത്തം കാണിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2010 ൽ സംസ്ഥാനങ്ങളെ ബഫർസോൺ വിഷയത്തിൽ ജയറാം രമേശ് വിമർശിച്ചിരുന്നു.

2002ലെ വന്യജീവി സംരക്ഷണ നയത്തിന്‍റെ ചുവടുപിടിച്ചാണ് 10 കിലോമീറ്റർ ബഫർസോൺ ഏർപ്പെടുത്തിയത്. അന്ന് സംസ്ഥാനത്ത് യുഡിഎഫ് സർക്കാരായിരുന്നു. വിഡി സതീശൻ, ടിഎൻ പ്രതാപൻ, എൻ ഷംസൂദ്ദീൻ എന്നിവർ ചെയന്മാരായി മൂന്ന് ഉപസമിതികൾ സംസ്ഥാനത്ത് രൂപീകരിച്ചിരുന്നു.

2013 ജനുവരി 16നാണ് സംസ്ഥാന വന്യജീവി ബോർഡിന്‍റെ ഉപസമിതി യോഗം ചേർന്നത്. പിന്നീട് 2013 ഫെബ്രുവരി 11 ന് വയനാട്ടിൽ ബഫർസോൺ നിർണയിക്കാൻ വയനാട്ടിലെ യോഗം നടന്നു. എന്നാൽ ജനത്തിന്‍റെ ആശങ്ക ഉപസമിതി പരിഗണിച്ചോയെന്ന് സംശയമുണ്ട്. 12 കിലോമീറ്റർ ബഫർസോൺ വേണമെന്നാണ് പിന്നീട് യുഡിഎഫ് സർക്കാർ നിശ്ചയിച്ചത്.

എൽഡിഎഫ് സർക്കാർ ജനവാസ മേഖലകളിൽ നിന്ന് ബഫർസോൺ ഒഴിവാക്കാൻ ശ്രമിച്ചു. ബഫർസോണിൽ കേന്ദ്രം ഇളവുകൾ നൽകിയതും സംസ്ഥാനങ്ങളുടെ സമ്മർദം മൂലമാണ്. പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ നീളത്തിൽ ബഫർ സോൺ എന്ന ഇളവ് നൽകിയതും സംസ്ഥാന സർക്കാരാണ്. ബഫർ സോണിൽ നേരിട്ട് ഫീൽഡ് സർവേ നടത്താനും തീരുമാനിച്ചു.

ജനവാസ മേഖല പൂർണമായും ഒഴിവാക്കിയാണ് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്. പിന്നീട് പ്രളയത്തിന്‍റെയടക്കം പശ്ചാത്തലത്തിൽ അടിയന്തിരമായി തീരുമാനമെടുക്കേണ്ടി വന്നു. 12 കിലോമീറ്റർ എന്ന യുഡിഎഫ് കാലത്തെ ബഫർ സോൺ പരിധി ഒരു കിലോമീറ്ററായി എൽഡിഎഫ് പിന്നീട് നിശ്ചയിച്ചു.

ബഫർസോണിൽ ഫീൽഡ് സർവേ നടത്തിയ ശേഷമേ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകുകയുള്ളൂ. സംസ്ഥാനത്തിന്‍റെ ഭാഗത്ത് കാലതാമസം ഉണ്ടായിട്ടില്ല. കാലതാമസം വരുത്തിയെന്നത് വ്യാജ പ്രചാരണമാണ്. ബഫർസോണിൽ ശരിയായതും ആധികാരികമായതുമായ വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കണം. മലയോര ജനത ആശങ്കയിലാണ്. തെറ്റിദ്ധാരണാ ജനകമായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.