തവാങ് സംഘർഷത്തിന് പിന്നാലെ പ്രതികരണവുമായി ചൈന. ഇന്ത്യൻ അതിർത്തിയിൽ സ്ഥിതി സുസ്ഥിരമാണെന്ന് ചൈന അറിയിച്ചതായി വാർത്താ ഏജൻസിയായ എഎപി റിപ്പോർട്ട് ചെയ്തു. ഡിസംബർ ഒൻപതിന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയതിന് ശേഷമുള്ള ചൈനയുടെ ആദ്യ പ്രതികരണമാണിത്. 

‘ചൈന-ഇന്ത്യ അതിർത്തിയിലെ സ്ഥിതി മൊത്തത്തിൽ സുസ്ഥിരമാണ്’ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ അതിർത്തി പ്രശ്നത്തിൽ ഇരുപക്ഷവും തടസ്സമില്ലാത്ത സംഭാഷണം നടത്തിയെന്നും വാങ് വെൻബിൻ കൂട്ടിച്ചേർത്തു. കിഴക്കൻ ലഡാക്കിൽ ഇരുപക്ഷവും തമ്മിൽ 30 മാസത്തിലേറെയായി തർക്കം തുടരുകയാണ്. ഇതിനിടെയാണ് എതവാങ് സെക്ടറിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ ഏറ്റുമുട്ടൽ നടന്നത്.

ഡിസംബർ ഒൻപതിന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലെ യഥാർത്ഥ നിയന്ത്രണരേഖയിലാണ് ഇന്ത്യ ചൈന സൈനികർക്ക് ഇടയിൽ സംഘർഷം ഉണ്ടായത്. ഇക്കാര്യം ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ച് എത്തിയിരുന്നു. ഇന്ത്യൻ സൈനികരിൽ ആറ് പേർക്കാണ് പരിക്കേറ്റെത്. ഇവരെ ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

സൈനികരുടെ ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചിരുന്നു. സംഘർഷത്തിന് പിന്നാലെ ഇന്ത്യയിലെയും ചൈനയിലേയും സൈനികർ പ്രദേശത്ത് നിന്ന് പിൻവാങ്ങിയതായും സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. അരുണാചലിലെ യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനം സൃഷ്ടിച്ച ചൈനീസ് സേനയെ ഇന്ത്യൻ സൈന്യം തുരത്തിയോടിക്കുകയായിരുന്നു.