രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഭാരത് ജോഡോ യാത്ര ഇന്ന് രാജസ്ഥാനിൽ പ്രവേശിക്കും. രാജസ്ഥാൻ മുഴുവൻ ഭാരത് ജോഡോയിൽ പങ്കുചേരുമെന്നും നിങ്ങൾ വരുന്നുണ്ടോ എന്നും വീഡിയോ പങ്കുവെച്ച് സച്ചിൻ പൈലറ്റ് ചോദിച്ചു. 

അതിനിടെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും അനുയായികൾ തമ്മിൽ സംസ്ഥാനത്ത് പോസ്റ്റർ യുദ്ധം നടക്കുകയാണ്. രാജസ്ഥാനിലെ ജലവാർ നഗരത്തിൽ രാഹുൽ ഗാന്ധിയോടൊപ്പമുള്ള സച്ചിൻ പൈലറ്റിന്റെ പോസ്റ്ററുകൾ പതിച്ചു. പോസ്റ്ററിൽ നിന്നും ഗെഹ്ലോട്ടിനെ ഒഴിവാക്കി.

അശോക് ഗെലോട്ടിനൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ നേരത്തെ നഗരത്തിൽ പതിച്ചതിന് പിന്നാലെയാണിത്. ഗെഹ്ലോട്ടിന്റെ പോസ്റ്ററിൽ സച്ചിൻ പൈലറ്റിനേയും ഉൾപ്പെടുത്തിയിരുന്നില്ല. കോൺഗ്രസിനുള്ളിലെ ചേരിപ്പോരിന്റെ നേരിയ ദൃശ്യം ഈ പോസ്റ്ററുകളിൽ കാണാം.

ഇന്ത്യയെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. യാത്ര 86 ദിവസം പിന്നിട്ട് ഇന്ന് രാജസ്ഥാനിൽ എത്തും. സെപ്റ്റംബർ 7 ന് ആരംഭിച്ച യാത്ര ഇതുവരെ 36 ജില്ലകളും 7 സംസ്ഥാനങ്ങളും പിന്നിട്ടു, 1209 കിലോമീറ്റർ പിന്നിടാനുണ്ട്.