മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ രണ്ടുമാസം പിന്നിട്ടതോടെ നിലപാടികള്‍ മയപ്പെടുത്തിയിരിക്കുകയാണ് ഇറാന്‍ ഭരണകൂടം. മതകാര്യ പോലീസ് സംവിധാനം ഇറാന്‍ ഗവണ്‍മെന്റ് പിരിച്ചുവിട്ടു. സദാചാര പോലീസ് സംവിധാനം നിര്‍ത്തലാക്കിയതായി ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെരി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.  

‘സദാചാര പോലീസിന് ജുഡീഷ്യറിയുമായി യാതൊരു ബന്ധവുമില്ല. അത് നിര്‍ത്തലാക്കപ്പെട്ടു.”- അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസേരിയെ ഉദ്ധരിച്ച് ISNA വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2006ലാണ് യൂണിറ്റ് പട്രോളിംഗ് ആരംഭിച്ചത്. യുഎസ് പിന്തുണയുള്ള രാജവാഴ്ചയെ അട്ടിമറിച്ച് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ സ്ഥാപിച്ച 1979 ലെ വിപ്ലവത്തിന് നാല് വര്‍ഷത്തിന് ശേഷമാണ് ഹിജാബ് രാജ്യത്ത് നിര്‍ബന്ധമാക്കിയത്. സ്ത്രീകള്‍ തല മറയ്ക്കണമെന്ന നിയമം മാറ്റേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് പാര്‍ലമെന്റും ജുഡീഷ്യറിയും തീരുമാനം കൈക്കൊള്ളാനിരിക്കെയാണ് നിര്‍ണായക പ്രഖ്യാപനം വന്നത്.

ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരില്‍ ഇറാനിലെ മത പോലീസ് അറസ്റ്റ് ചെയ്ത കുര്‍ദിഷ് വംശജയായ 22 കാരി മഹ്സ അമിനിക്ക് കസ്റ്റഡിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. സെപ്തംബര്‍ 13 നായിരുന്നു മഹ്‌സ അമീനിയെ കസ്റ്റഡിയില്‍ എടുത്തത്. അന്ന് മുതല്‍ ഇറാനില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഈ പ്രക്ഷോഭങ്ങളില്‍ ഇരുനൂറിലധികം പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. 

പ്രതിഷേധ പരമ്പരകളേക്കുറിച്ച് ഇറാന്റെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് എന്‍ജിനിയറിംഗ് ചെയ്ത കലാപമെന്നാണ് നേരത്തെ അയത്തൊള്ള ഖമേനി വിലയിരുത്തിയത്.  ജനാധിപത്യ സമരത്തെ അടിച്ചമര്‍ത്തുന്നതിന് എതിരെ ബ്രിട്ടനും അമേരിക്കയും ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കിയിരുന്നു.   

അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അവര്‍ പൊതുവിടങ്ങളില്‍ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് പ്രതിഷേധിച്ചത്. സ്വേച്ഛാധിപതിക്ക് മരണം എന്ന മുദ്രാവാക്യത്തോടെ വിദ്യാര്‍ത്ഥിനികളും തെരുവിലിറങ്ങിയിരുന്നു.