തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി ലഭിച്ച കണക്കുകൾ പുറത്തു വരുമ്പോൾ വളരെ മുന്നിലായി സ്ഥാനം പിടിച്ചിരിക്കുന്നത് ഭരിക്കുന്ന പാർട്ടിയായ സിപിഎം തന്നെയാണ്. അതേസമയം സിപിഎമ്മിനു സംഭാവനയായി ലഭിച്ച തുകയിൽ മൂന്നിലൊന്നും എത്തിയിരിക്കുന്നത് ക്വാറി ഉടമകളിൽ നിന്നുമാണ്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു പാർട്ടി നൽകിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽനിന്ന് പാർട്ടി അംഗങ്ങൾ അല്ലാതെ സംഭാവന നൽകിയവരിൽ മൂന്നിലൊന്നും ക്വാറി ഉടമകളാണെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തിരഞ്ഞെടുപ്പു കമ്മിഷനു നൽ‍കിയ പട്ടികയിൽ വ്യക്തമാക്കുന്നു. 

അതേസമയം തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കണക്കനുസരിച്ച് രാജ്യത്ത് ബിജെപിക്ക് 614 കോടിയും കോൺഗ്രസിന് 95 കോടിയുമാണു കഴിഞ്ഞവർഷം‌ സംഭാവനയായി ലഭിച്ചത്. സംഭാവനയുടെ കാര്യത്തിൽ കോൺഗ്രസ് പിന്നിലേക്ക് പോകുന്ന കാഴ്ചകളാണ് നിലവിൽ കാണാൻ കഴിയുന്നത്. ബിജെപിയെ എന്നും പടിക്കു പറുത്തു നിർത്തിയിട്ടുള്ള കേരളത്തിൽപ്പോലും ബിജെപിക്ക് മുന്നിലെത്താൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല. പുറത്തു വന്ന കണക്കുകൾ പ്രകാരം ബിജെപിക്ക് കേരളത്തിൽനിന്നു ലഭിച്ചത് 3.4 കോടിയാണ്. സംഭാവനപ്പട്ടികയിലുള്ള 27 പേരുകളിൽ ഒരാൾ ഒരു കോടി രൂപയാണ് നൽകിയിരിക്കുന്നത്. രണ്ട് ജ്വല്ലറികളും ഒരു ധനകാര്യസ്ഥാപനവും അരക്കോടി വീതവും ബിജെപിക്ക് നൽകിയിട്ടുണ്ട്. അതേസമയം ബിജെപിക്ക് ലഭിച്ചതിൻ്റെ പകുതി മാത്രമാണ് കോൺഗ്രസിന് സംഭാവനയായി ലഭിച്ചിട്ടുള്ളത്. 1.58 കോടിയാണ് കോൺഗ്രസിനു കേരളത്തിൽനിന്ന് ലഭിച്ചത്. അധ്യാപക സംഘടനകളും ജ്വല്ലറികളും ധനകാര്യ സ്ഥാപനങ്ങളും കോൺഗ്രസിന് സംഭാവന നൽകിയാവരിൽ ഉൾപ്പെടുന്നു.  20 പേരുകളാണു കോൺഗ്രസിൻ്റെ  സംഭാവനപ്പട്ടികയിലുള്ളത്. ഇതിനിടയിൽ ഒരു ധനകാര്യ സ്ഥാപനം കോൺഗ്രസിന് അരക്കോടി നൽകിയിട്ടുണ്ട്.

20,000 രൂപയിൽ കൂടുതൽ സംഭാവന ചെക്കായോ ഓൺലൈനായോ കൈമാറിയവരുടേതാണു പട്ടിക. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് പാർട്ടികൾ എല്ലാ വർഷവും കമ്മിഷനു കണക്കു നൽ‍കുന്നത്. സിപിഎമ്മിന് വിവിധ സംസ്ഥാനങ്ങളിൽനിന്നായി 10 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. പാർട്ടി നേതാക്കളുൾപ്പെടെ 535 വ്യക്തികളും സ്ഥാപനങ്ങളും സംഭാവന നൽകിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. അരക്കോടിയിലേറെ രൂപ ക്വാറി ഉടമകളിൽനിന്നു മാത്രം ലഭിച്ചിട്ടുണ്ട്. സമുദ്രോൽപന്ന മേഖലയിലെ 9 സ്ഥാപനങ്ങളും സംഭാവന നൽകി. സ്വർണ വ്യാപാര മേഖലയിലുള്ള സ്ഥാപനം വിവിധ പേരുകളിൽ പാർട്ടിക്ക് 2.2 കോടിയും കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനം അരക്കോടിയും നൽകി. സംഭാവന നൽകിയവരിൽ മുന്നൂറും തെലങ്കാനയിൽനിന്നാണ്. അൻപതോളം ത്രിപുരയിൽ നിന്നും രണ്ടെണ്ണം ബംഗാളിൽനിന്നുമാണ്. 

2020–21 ൽ പാർട്ടിക്ക് 12 കോടിയാണു സംഭാവനയായി ലഭിച്ചത്. അന്നു കേരളത്തിൽനിന്നു സംഭാവന നൽകിയതിൽ കൂടുതലും കെട്ടിട നിർമാണ മേഖലയിലെ സ്ഥാപനങ്ങളായിരുന്നു; ഒരു സ്ഥാപനം തന്നെ അന്ന് നാല് കോടി നൽകിയിരുന്നു.