വന്ദേഭാരത് ട്രെയിൻ സർവീസുകൾ സംസ്ഥാനത്ത് നിന്ന് ആരംഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമലാ സീതാരാമൻ വിളിച്ച ധനമന്ത്രിമാരുടെ യോഗത്തിൽ മന്ത്രി കെഎൻ ബാലഗോപാൽ വിഷയം മുന്നോട്ട് വച്ചു. കേരളത്തിനകത്തും പുറത്തേക്കും ഒരുപാട് റെയിൽ യാത്രക്കാരുള്ളതിനാൽ വന്ദേഭാരത് പദ്ധതി പ്രകാരം തീവണ്ടികൾ അനുവദിക്കണമെന്നാണ് മന്ത്രി ചർച്ചയിൽ ആവശ്യപ്പെട്ടത്. 

കേരളത്തിൽ നിന്ന് കൂടുതൽ തീവണ്ടി സർവീസുകൾ വേണം, കൊച്ചി മെട്രോ, നേമം കോച്ച് ടെർമിനൽ തുടങ്ങിയ പദ്ധതികൾക്ക് പ്രത്യേകസഹായം, സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകുക. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തികസഹായ പദ്ധതികൾ അനുവദിക്കുക, സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തികാധികാരവും സ്വയംഭരണാവകാശവും നൽകുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉയർത്തി.

ജിഎസ്‌ടി വരുമാനം പങ്കുവെക്കുന്നതിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അനുപാതം 50:50 എന്നതിൽനിന്ന് 40:60 ആയി ഉയർത്തുക. സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന വിഹിതം കുറയ്ക്കാതെ, വർധിപ്പിക്കുന്നത് പരിശോധിക്കുക. കിഫ്‌ബി പോലെയുള്ളവാ മുഖേന കടമെടുക്കുന്നതിനെ താത്കാലിക ബാധ്യതയായിമാത്രം പരിഗണിക്കുക. കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിന്റെ അനുപാതം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും 75:25 എന്നാക്കി നിലനിർത്തുക എന്നീ ആവശ്യങ്ങളും കെഎൻ ബാലഗോപാൽ അറിയിച്ചു.