കൊച്ചി: രാജ്യത്തെ സ്വകാര്യ മൊബൈൽ കമ്പനികൾ വീണ്ടും ടെലികോം സേവനങ്ങളുടെ നിരക്ക് ഉയർത്തി. സ്പെക്ട്രം ഫീ ഉൾപ്പെടെ ഗണ്യമായി വർധിച്ച പശ്ചാത്തലത്തിലാണ് അധിക ബാധ്യതയുടെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനികൾ തീരുമാനിച്ചത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ ഭാരതി എയർടെല്ലാണ് ഇക്കാര്യത്തിൽ ആദ്യ നീക്കം നടത്തിയത്. ഹരിയാന, ഒഡീഷ സർക്കിളുകളിൽ 28 ദിവസത്തെ മിനിമം റീചാർജ് തുക ഭാരതി എയർടെൽ 57 ശതമാനം വർധിപ്പിച്ച് 155 രൂപയാക്കി. അടുത്ത ദിവസങ്ങളിൽ രാജ്യത്തെ മറ്റ് പ്രധാന സർക്കിളുകളിലും വർധന നടപ്പിൽ വരുമെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു.
എയർടെല്ലിന്റെ ചുവടു പിടിച്ച് റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും നിരക്ക് വർധിപ്പിക്കുമെന്നാണു ടെലികോം മേഖലയിലുള്ളവരുടെ വിലയിരുത്തൽ. അഞ്ചാം തലമുറ (5ജി) സ്പെക്ട്രത്തിന്റെ 1.5 ലക്ഷം കോടി രൂപയുടെ ലേലം പൂർത്തിയായതോടെ ടെലികോം കമ്പനികളുടെ ചെലവ് ഗണ്യമായി കൂടാനുള്ള സാഹചര്യം പരിഗണിച്ചാണ് വീണ്ടും ഒരു തവണ കൂടി നിരക്കുകൾ ഉയർത്താൻ ആലോചിക്കുന്നത്.
അഞ്ചാം തലമുറ സ്പെക്ട്രം വാങ്ങുന്നതിന് കമ്പനികൾ ഇത്രയേറെ തുക ചെലവഴിക്കേണ്ടി വന്നതിനാൽ 5ജി സേവനങ്ങൾക്ക് ഉപയോക്താക്കൾ അധിക ചാർജ് നൽകേണ്ടി വരുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇതോടൊപ്പം കൂടുതൽ ഉപയോക്താക്കളെ 5ജിയിലേക്ക് ആകർഷിക്കാൻ 4ജി നിരക്കുകളും ഗണ്യമായി വർധിപ്പിക്കാനാണ് സാധ്യതയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ മൊബൈൽ സേവനങ്ങളുടെ നിരക്കുകൾ കമ്പനികൾ 2 തവണ വർധിപ്പിച്ചിരുന്നു. എങ്കിലും ആഗോള മൊബൈൽ വിപണിയിൽ ടെലികോം സേവനങ്ങൾക്ക് ഇപ്പോഴും ഏറ്റവും താഴ്ന്ന നിരക്കുകൾ ഈടാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കോർപ്പറേറ്റ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ഏതൊരു സാധാരണക്കാരനെയും ആകർഷിക്കാൻ കഴിയുന്ന തുച്ഛമായ തുകയ്ക്ക് ടെലികോം സേവനങ്ങൾ ലഭ്യമാക്കി വിപണി കീഴടക്കിയതാണ് ഇന്ത്യയിലെ മൊബൈൽ ഫോൺ ചാർജ് കുത്തനെ കുറയാൻ ഇടയാക്കിയത്. 5ജി സ്പെക്ട്രം ലേലത്തിൽ 4 പ്രമുഖ കമ്പനികളും ചേർന്ന് 51,236 മെഗാഹെട്സ് സ്പെക്ട്രം 1.5 ലക്ഷം കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഇതിൽ 88,078 കോടി രൂപയുടെ സ്പെക്ട്രം റിലയൻസ് ജിയോ കരസ്ഥമാക്കി. ഭാരതി എയർടെൽ 43,084 കോടി രൂപയുടെയും വോഡഫോൺ ഐഡിയ 18, 799 കോടി രൂപയുടെയും 5ജി സ്പെക്ട്രം സ്വന്തമാക്കി.
നിലവിലുള്ള നിരക്കിനേക്കാൾ 4 ശതമാനം അധികം തുക ഈടാക്കിയാൽ മാത്രമേ ടെലികോം കമ്പനികൾക്ക് പുതിയ സാഹചര്യത്തിൽ പിടിച്ചു നിൽക്കാൻ കഴിയൂ എന്ന് പ്രമുഖ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. 5ജി സേവനങ്ങൾ നൽകാനായി ടെലികോം കമ്പനികൾക്ക് വലിയ മൂലധന നിക്ഷേപം നടത്തേണ്ടതില്ലെങ്കിലും സ്പെക്ട്രം ചെലവിലെ വർധന കണക്കിലെടുത്ത് നിരക്കുകൾ സ്വാഭാവികമായും കൂടുമെന്ന് ടെലികോം കമ്പനികൾ പറയുന്നു. ഇതോടൊപ്പം 2ജി ടെലികോം വിപണി സാവധാനത്തിൽ അപ്രത്യക്ഷമാകുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 160 രൂപയെങ്കിലും എത്താതെ ഇന്ത്യൻ ടെലികോം മേഖലയ്ക്ക് ലാഭകരമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. 2ജി ഉപയോക്താക്കൾക്കുള്ള 99 രൂപയുടെ മിനിമം റീച്ചാർജ് പായ്ക്കാണ് എയർടെൽ ഇന്നലെ നിർത്തലാക്കിയത്. കമ്പനികൾ 2ജി സേവനങ്ങളിൽ നിന്നും പിന്മാറുന്നതിന്റെ സൂചനയാണിതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.