തൃപ്പുണിത്തുറ: കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍. പട്ടിമറ്റം മന്ത്രക്കല്‍ നടുക്കാലയില്‍ കിരണ്‍ കരുണാകര(40)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

പ്രിൻസിപ്പൽ തിരുവനന്തപുരം ഗിരിധനം വീട്ടിൽ ശിവകല (53), അധ്യാപകരായ കോട്ടയം ബ്രഹ്മമംഗലം നെടുംപള്ളിൽ വീട്ടിൽ ഷൈലജ (55),  പനങ്ങാട് വെളിപറമ്പിൽ  വീട്ടിൽ ജോസഫ് (53) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. സംഭവത്തിനു ശേഷം ഒളിവിൽ പോയ കിരണിനെ തമിഴ്നാട് നാഗർകോവിലിൽ നിന്നാണു പിടികൂടിയത്. നാടുവിടുന്നതിന്  ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ ബസ് പണിമുടക്കായിരുന്ന ഇക്കഴിഞ്ഞ 16-ാം തീയതയാണ് സംഭവം. വിദ്യാര്‍ഥിനിയെ വീട്ടില്‍നിന്ന് അധ്യാപകന്‍ ബൈക്കില്‍ കലോത്സവ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും രാത്രി എട്ടുമണിയോടെ കലോത്സവം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിയപ്പോഴാണ് കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചത്.സംഭവം തൊട്ടടുത്ത ദിവസം സ്‌കൂളിലെ അധ്യാപകരെ അറിയിച്ചിരുന്നുവെങ്കിലും വിവരം മൂടിവയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.

വിവരം അറിഞ്ഞ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പ്രതിഷേധിക്കുകയും ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. വിദ്യാര്‍ഥിനിയെ കൗണ്‍സിലിങ്ങിനു വിധേയയാക്കിയ അധ്യാപിക വിവരം പുറത്ത് അറിയിച്ചതോടെയാണ് പൊലീസ് ഇടപെട്ടു തുടര്‍നടപടി സ്വീകരിച്ചത്. ഇതിനിടെ പരാതി പിന്‍വലിപ്പിക്കാന്‍ പ്രിന്‍സിപ്പലും മറ്റ് അധ്യാപകരും ഇടപെടുകയായിരുന്നു. ഇതോടെ പൊലീസ് സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചു പ്രതിയെ പിടികൂടാനുള്ള നടപടികളുമായി മുന്നോട്ടു പോയി. യഥാസമയം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് അധ്യാപകരെയും അറസ്റ്റ് ചെയ്തു.