തിരുവനന്തപുരം: ഗവര്‍ണറെ ചന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാന്‍സലര്‍മാരായി ഗവര്‍ണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണെന്നും അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ്. 

1956 നു മുന്‍പേ തന്നെ ഗവര്‍ണറാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുളളത്. ഇത്  സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യം അല്ല. സര്‍ക്കാരിന്റെ  ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി  തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയല്ല ,കേഡറിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍  നിന്ന് വിസിമാരെ നിയമിക്കാന്‍ നിര്‍ദേശം  വരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ തന്നെയാണ് തീരുമാനിക്കുന്നത് താന്‍ തന്നെയാണെന്നും നിയമനങ്ങളില്‍ നിയമലംഘമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.