വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ട്വിറ്റർ മേധാവി എലോൺ മസ്കാണ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചതായുള്ള വിവരം ട്വിറ്ററിലൂടെ തന്നെ അറിയിച്ചത്.
ട്രംപിനെ ട്വിറ്ററിലേക്ക് തിരികെയെത്തിക്കണോ എന്ന കാര്യത്തിൽ മസ്ക് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിൽ ട്രംപിന് അനുകൂലമായുള്ള മുൻതൂക്കമാണ് ലഭിച്ചതെന്ന് മസ്ക് വെളിപ്പെടുത്തി.
അഞ്ച് മില്യൺ ആളുകൾ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തെ പിന്തുണച്ചു. ട്രംപിന്റെ തിരിച്ചുവരവിനെ “വോക്സ് പോപ്പുലി, വോക്സ് ഡീ’ എന്ന ലാറ്റിൻ പദമുപയോഗിച്ചാണ് മസ്ക് ട്വീറ്റ് ചെയ്തത്. “ജനങ്ങളുടെ ശബ്ദം, ദൈവത്തിന്റെ ശബ്ദമാണ്’ എന്ന് വിവർത്തനം ചെയ്യുന്നു.
അതേസമയം, ട്വിറ്ററിലേക്ക് തിരികെയെത്താൻ താല്പര്യമില്ലെന്നാണ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. യുഎസ് കാപിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന് ട്വിറ്റർ നിരോധനം ഏർപ്പെടുത്തിയത്.
2024ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് കൂടിയായ ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പ്രത്യേക പ്രചാരണ കമ്മിറ്റി രൂപവത്കരിച്ച് ഇലക്ഷൻ കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.