ന്യൂയോര്‍ക്ക്: ട്വിറ്ററില്‍ നിന്നും പകുതി തൊഴിലാളികളെ പിരിച്ചുവിട്ടതിന് പിന്നാലെ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ പുതിയ ഉടമ ഇലോണ്‍ മസ്ക് ആലോചിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇലോൺ മസ്‌കിന്‍റെ അന്ത്യശാസനം മൂലം കൂടുതല്‍ ജീവനക്കാർ രാജിവച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു നീക്കത്തിലേക്ക് മസ്ക് നീങ്ങുന്നത് എന്നാണ് വിവരം.

നേരത്തെ തന്നെ കഠിനമായി ജോലിചെയ്യുക അല്ലെങ്കില്‍ പുറത്തുപോകുക എന്ന് നിര്‍ദേശിക്കുന്ന ഇലോണ്‍ മസ്കിന്‍റെ മെയില്‍ ജീവനക്കാര്‍ ലഭിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലെ കൂട്ടരാജി.  ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, പുതിയ പിരിച്ചുവിടല്‍ ട്വിറ്ററിന്റെ സെയിൽസ്, പാർട്ണർഷിപ്പ് ടീമുകളിലെ ജീവനക്കാരെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിരിച്ചുവിടൽ ഉടൻ പ്രഖ്യാപിക്കുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു.

കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ വേണ്ട നടപടികളിലേക്ക് കടക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ടീം ലീഡുകളോട് മസ്ക് ആവശ്യപ്പെട്ടുവെന്നാണ് പുതിയ വിവരം. എന്നാല്‍ മാർക്കറ്റിംഗ് സെയില്‍ വിഭാഗങ്ങളുടെ തലവനായ റോബിൻ വീലറും, പാര്‍ട്ണര്‍ഷിപ്പ് വിഭാഗം മേധാവിയായ മാഗി സുനിവിക്കും മസ്കിന്‍റെ നിര്‍ദേശം തള്ളിയെന്നും. ഇരുവരെയും ഇതിന്‍റെ പേരില്‍ ട്വിറ്റര്‍ പിരിച്ചുവിട്ടെന്നുമാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

നിലവില്‍ ട്വിറ്ററിന്‍റെ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് പ്രവര്‍ത്തന രഹിതമാണെന്നും. അതിനാല്‍ ഇത് സംബന്ധിച്ച് ട്വിറ്ററിന് അയച്ച മെയിലിന് മറുപടി ലഭിച്ചില്ലെന്നുമാണ് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നത്.

ഒരു മാസം മുമ്പ് 44 ബില്യൺ ഡോളറിന് വാങ്ങിയ ട്വിറ്ററില്‍ സമൂലമായ മാറ്റങ്ങൾക്ക് ഒരുങ്ങുന്ന മസ്‌ക് കടുത്ത വിമർശനങ്ങളാണ് നേരിടുന്നത്. മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ തന്‍റെ ആദ്യ തീരുമാനങ്ങളിലൊന്നിൽ, ട്വിറ്ററിന്റെ 7,500 ജീവനക്കാരിൽ 50 ശതമാനത്തെയും മസ്‌ക് പുറത്താക്കിയിരുന്നു. കമ്പനിയുടെ വർക്ക് ഫ്രം ഹോം നയവും മസ്ക് റദ്ദാക്കി.