തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും നടുറോഡില്‍ ആക്രമണം. ബാലരാമപുരം ജംഗ്ഷനില്‍ എട്ട് വയസിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികളടങ്ങുന്ന കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്തു. കോട്ടയം സ്വദേശിയായ ജോര്‍ജ്ജിന്റെ കാറാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയം കാറില്‍ ജോര്‍ജ്ജും ഭാര്യയും മൂന്ന് മക്കളുമാണ് ഉണ്ടായിരുന്നത്. ജോര്‍ജിന്റെ കാര്‍ മുമ്പില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പുറകില്‍ തട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ശ്രീകാര്യം സ്വദേശിയായ അജിത്കുമാര്‍ ആണ് മുന്‍പിലെ കാറിലുണ്ടായിരുന്നത്. മറ്റ് പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ അജിത്കുമാര്‍ കാറില്‍ നിന്നിറങ്ങി ജോര്‍ജിന്റെ കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. കാറിന്റെ ചില്ലുകളടക്കം അക്രമത്തില്‍ തകര്‍ന്നു. ബലരാമപുരത്ത് കൈത്തറി ഉത്പന്നങ്ങള്‍ വാങ്ങാനായി എത്തിയതായിരുന്നു കുടുംബം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ജോര്‍ജ്ജിന്റെ പരാതിയില്‍ ബലരാമപുരം പൊലീസ് കേസെടുത്തു. 

കഴിഞ്ഞ ദിവസം കരമന നിറമണ്‍കരയില്‍ സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇതുവരെ പിടികൂടാനായിട്ടില്ല. പൊലീസിന് ഉണ്ടായ വീഴ്ചയെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് തലസ്ഥാനത്ത് തെരുവില്‍ കുടുംബം സഞ്ചരിക്കുന്ന കാര്‍ അടിച്ചു തകര്‍ത്ത സംഭവം ഉണ്ടായിരിക്കുന്നത്.