തിരുവനന്തപുരം: യുപിഎ സർക്കാരിൻ്റെ കാലത്ത് അവർ കൊണ്ടുവന്ന ആധാറിനെ ഏറ്റവും കൂടുതൽ എതിർത്ത രാഷ്ട്രീയ പാർട്ടി ബിജെപിയാണ്. കാലം മുന്നോട്ടു പോയപ്പോൾ യുപിഎ മുന്നണി പ്രതിപക്ഷ ബഞ്ചിലെത്തുകയും ഭരണം നടത്തുന്ന കസേരയിൽ ബിജെപി എത്തുകയും ചെയ്തു. ബിജെപി അന്ന് എതിർത്ത ആധാറിനെ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ബിജെപി തന്നെയാണ്. അധാറിൻ്റെ കാര്യത്തിൽ നിർണ്ണായകമായ പലതീരുമാനങ്ങളും ബിജെപി കെെക്കൊണ്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമായിരുന്നു വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം. ഈ തീരുമാനം വളരെ വലിയ ഫലമാണ് തന്നുകൊണ്ടിരിക്കുന്നതെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 

വോട്ടർ പട്ടികയും ആധാറുമായി ഒത്തുനോക്കി പരിശോധിച്ചപ്പോൾ സംസ്ഥാനത്ത് മൂന്നുലക്ഷത്തിലധികം വോട്ടുകൾ ഇല്ലാതായിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ 3,13,701വോട്ടുകൾ. ഈ വോട്ടുകളെല്ലാം  ഒന്നിലെറ മണ്ഡലങ്ങളിൽ ഇരട്ടിപ്പുള്ളതോ, ഇവിടില്ലാത്തവരോ, മരണശേഷവും വോട്ടർപട്ടികയിൽ പേരുള്ളവരോ ആണെന്ന് ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പുകളിൽ മുൻപ് ഇത്തരം വോട്ടുകൾ ചെയ്തിട്ടുണ്ടാകുമെന്നുള്ള ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. കള്ളവോട്ട് തുടച്ചു നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആധാർ കാർഡും വോട്ടർ പട്ടികയും തമ്മിൽ ബന്ധിപ്പിക്കണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ നൽകിയത്. ഈ നിർദ്ദേശം വൻ വിജയമായതിൻ്റെ സൂചനകളാണ് മൂന്നുലക്ഷത്തിലധികം `ആളില്ലാ വോട്ടുകൾ´ വോട്ടർപട്ടികയിൽ നിന്നും പുറത്തായതെന്നും വിലയിരുത്തപ്പെടുന്നു. 

ശുദ്ധീകരണപ്രക്രിയ ഇനിയും തുടരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ വർഷം ജനുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ 2,73,65,345 വോട്ടർമാരാണുള്ളത്. ആധാറുമായി ഒത്തുനോക്കിയപ്പോൾ ഇതിൽ 3,13,701പേർ ഇരട്ടിപ്പുകാരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം പുതുതായി 1,10,646 പേർക്ക് വോട്ടർ കാർഡ് നൽകിയിട്ടുണ്ട്. ഇതോടെ നിലവിൽ 2,71,62,646 വോട്ടർമാരാണ് സംസ്ഥാനത്തുള്ളതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. 

ഈ നടപടികളിൽ പരാതിയുള്ളവർക്ക് ഡിസംബർ 8 വരെ പരാതി ഉന്നയിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പുതുക്കിയ വോട്ടർപട്ടിക താലൂക്ക്- വില്ലേജ് ഓഫീസുകളിലും തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്സൈറ്റിലും പരിശോധിക്കാം. അന്തിമ വോട്ടർപട്ടിക 2023 ജനുവരി 5ന് പ്രസിദ്ധീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 

അതേസമയം ആദ്യമായി 17വയസുകാർക്ക് ഇപ്പോൾ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷിക്കാം. www.ceokerala.gov.in വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. പതിനേഴുകാർക്ക് അവർക്ക് 18വയസ് തികയുന്ന മുറയ്ക്ക് വർഷത്തിൽ നാലുതവണ പേരുചേർക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ജനുവരി, ഏപ്രിൽ, ജൂലായ്, ഒക്ടോബർ മാസങ്ങളിലാണ്പുതിയ വോട്ടർമാരെ ചേർക്കുക.വോട്ടർമാരുടെ പ്രായം40-49വയസ് പ്രായമുള്ളവരാണ് സംസ്ഥാനത്തെ വോട്ടർമാരിൽ കൂടുതൽ. അത്തരക്കാർ 57,78,693 പേരുണ്ട്. തൊട്ടുപിന്നിൽ 30മുതൽ 39 വരെ പ്രായമുള്ളവരാണ്. 56,38, 605 പേർ. അതിന് പിന്നിൽ 50-59 വയസ് പ്രായക്കാർ, 49,29,392 പേർ. 80വയസിന് മേൽ പ്രായമുള്ള 65,9204 പേരും 20ൽ താഴെപ്രായമുള്ള 28,2733 പേരുമാണ് സംസ്ഥാനത്തുണ്ട്.