ഗായകനായും നടനായും സംവിധായകനായുമെല്ലാം മലയാളി പ്രേക്ഷകർക്കുള്ളിൽക്കയറിയ താരമാണ് വിനീത് ശ്രീനിവാസൻ. സംവിധാനം ചെയ്ത് അവസാനമിറങ്ങിയ ഹൃദയം കോവിഡ് സമയത്തും ബോക്സോഫീസിൽ തീർത്ത അലയൊലികൾ മലയാളികൾ നേരിട്ട് കണ്ടതാണ്. പ്രണവ് മോഹൻലാലിനേക്കുറിച്ച് വിനീത് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഹൃദയം കഴിഞ്ഞതിന് ശേഷവും തങ്ങൾ കാണാറുണ്ടെന്നും പ്രണവ് ഇപ്പോൾ യൂറോപ്പിൽ ഒരു തീർത്ഥയാത്രയിലാണെന്നുമാണ് വിനീത് പറഞ്ഞത്. ക്ലബ് എഫ്.എമ്മിന്റെ സ്റ്റാർ ജാമിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യൂറോപ്പിലെ ഒരു രാജ്യത്തുനിന്ന് വേറൊരു രാജ്യത്തേക്ക് നടന്ന് പോവുകയാണ് പ്രണവ്. 800 മൈൽ ഉണ്ട്. ഇപ്പോൾ എവിടെയാണെന്ന് കൃത്യസ്ഥലം പറയാൻ അറിയില്ലെന്നും വിനീത് പറഞ്ഞു. 

ഒരു പേഴ്സണൽ സോഷ്യൽ മീഡിയാ പ്രൊഫൈലുണ്ട് പ്രണവിന്. അദ്ദേഹത്തെ അതിൽ കാണാൻ പറ്റും. ആ പ്രൊഫൈൽ ഏതാണെന്ന് പക്ഷേ താൻ പറയില്ല. അമിതമായി യാത്ര ചെയ്യുന്നതിന് മുകുന്ദനുണ്ണി പ്രണവിനെതിരെ ചിലപ്പോൾ കേസ് കൊടുക്കാൻ സാധ്യതയുണ്ടെന്ന് വിനീത് തമാശരൂപേണ കൂട്ടിച്ചേർത്തു.

പ്രണവിന്റെ ഉള്ളിലെന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടേയില്ല. വളരെ ശാന്തമായ മുഖമാണ്. ടെൻഷനാണോ ആശ്ചര്യമാണോ ഒന്നും അറിയാൻ പറ്റില്ല. അഭിനയിക്കുമ്പോൾ മാത്രമേ അതറിയാൻ പറ്റൂ. ഹൃദയത്തിലെ ബ്രേക്ക് അപ്പ് സീൻ എടുക്കുന്നതിന് തൊട്ടുമുമ്പ് വരെ ശാന്തനായിരുന്നയാളാണ്. ടേക്കിന്റെ സമയത്ത് വരും ചെയ്യും. അത്രേയുള്ളൂ ആൾ. വിനീത് പറഞ്ഞു.