തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവ്. കൽപിത സർവകലാശാലകൾക്ക് ബാധകമായ 2019ലെ യു.ജി.സി റെഗുലേഷൻ വ്യവസ്ഥ ഉപയോഗിച്ചാണ് നടപടി. സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇത് ഗവർണറുടെ അംഗീകാരത്തിന് അയക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കി ഉത്തരവിറക്കിയത്.

ഗവർണർക്ക് ചാൻസലർ പദവി വ്യവസ്ഥ ചെയ്യുന്ന കലാമണ്ഡലത്തിന്‍റെ ചട്ടങ്ങളടങ്ങിയ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിൽ ഭേദഗതി വരുത്തി സാംസ്കാരിക വകുപ്പ് ഉത്തരവിറക്കിയതോടെയാണ് ഗവർണർ ചാൻസലർ പദവിയിൽനിന്ന് പുറത്തായത്. ഗവർണർക്ക് പകരം കലാ -സാംസ്കാരിക മേഖലയിലെ പ്രഗല്ഭനായ വ്യക്തിയെ ചാൻസലറായി വ്യവസ്ഥ ചെയ്യുന്ന രീതിയിലാണ് ചട്ടത്തിൽ ഭേദഗതി വരുത്തിയത്. പുതിയ ചാൻസലർ ചുമതലയേൽക്കുംവരെ പ്രോ ചാൻസലറായ സാംസ്കാരിക വകുപ്പ് മന്ത്രിക്കായിരിക്കും ചുമതല.

യു.ജി.സി റെഗുലേഷൻ പ്രകാരം കൽപിത സർവകലാശാലയുടെ സ്പോൺസറിങ് ബോഡിയാണ് ചാൻസലറെ നിയമിക്കേണ്ടത്. സംസ്ഥാന സർക്കാറാണ് കലാമണ്ഡലത്തിന്‍റെ സ്പോൺസറിങ് ബോഡി. ഈ അധികാരമാണ് ചാൻസലറെ മാറ്റാൻ സർക്കാർ ഉപയോഗിച്ചത്. യു.ജി.സി റെഗുലേഷൻ പ്രകാരം കൽപിത സർവകലാശാലയിൽ ചാൻസലർ നിയമനം അഞ്ച് വർഷത്തേക്കാണ്. ഒരുതവണ കൂടി നീട്ടി നൽകി പരമാവധി 10 വർഷംവരെ ഒരാൾക്ക് ചാൻസലർ പദവിയിൽ തുടരാം. ഈ വ്യവസ്ഥയും മെമ്മോറാണ്ടം ഓഫ് അസോസിയേഷനിൽ ഉൾപ്പെടുത്തി. 75 വയസ്സ് കഴിഞ്ഞവർ ചാൻസലർ പദവിയിലിരിക്കാൻ പാടില്ലെന്നും ചേർത്തിട്ടുണ്ട്.

2006ലാണ് കലാമണ്ഡലം കൽപിത സർവകലാശാല പദവിയിലെത്തുന്നത്. ഗവർണർക്ക് ചാൻസലർ പദവി നൽകിയ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ 2007ലാണ് സർക്കാർ അംഗീകരിച്ചത്. ഇതുപ്രകാരം ഗവർണർ പദവിയിലിരിക്കുന്നവർക്ക് പരമാവധി 2017 വരെയേ കലാമണ്ഡലത്തിന്‍റെ ചാൻസലർ പദവിയിൽ തുടരാനാകൂവെന്ന് ചൂണ്ടിക്കാട്ടി വി.സിയായിരുന്ന ഡോ.ടി.കെ. നാരായണൻ 2019ൽ സർക്കാറിന് കത്ത് നൽകിയിരുന്നു. എന്നിട്ടും സാംസ്കാരിക വകുപ്പ് ഗവർണറെ ചാൻസലർ പദവിയിൽ തുടരാൻ അനുവദിക്കുകയായിരുന്നു.

ഇപ്പോൾ സർക്കാറും ഗവർണറും ഇടഞ്ഞതോടെ കലാമണ്ഡലത്തിൽ സർക്കാറിനുള്ള അധികാരം ഉപയോഗിച്ച് ഗവർണറെ ചാൻസലർ പദവിയിൽനിന്ന് മാറ്റുകയായിരുന്നു.