ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്കു വീണ്ടും മത്സരിക്കുന്ന ലിന ഹിഡൽഗോയ്ക്ക് പിന്തുണയുമായി ജിൽ ബൈഡൻ.
നവംബർ 6 ഞായറാഴ്ച ഹാരിസ് കൗണ്ടിയിൽ നടന്ന പ്രചരണങ്ങളിൽ വോട്ടർമാരെ നേരിട്ടു കണ്ടു വോട്ടു ചോദിക്കുന്നതിനാണ് അമേരിക്കയുടെ പ്രഥമ വനിത ജിൽ ബൈഡൻ എത്തിയത്.
ഏർലി വോട്ടിംഗിൽ ഡമോക്രാറ്റിക് പാർട്ടി വോട്ടർമാർ കൂട്ടമായി എത്തി വോട്ടു ചെയ്യാതിരുന്നതു ലിനയെ അത്ഭുതപ്പെടുത്തി. ലാറ്റിനോ, ബ്ലാക്ക് വോട്ടുകൾ ഇത്തവണ ലിനക്ക് കിട്ടുക എന്നതു എളുപ്പമല്ല. നാലു വർഷമായി അധികാരത്തിൽ തുടരുന്ന ലിന വിവാദപരമായ തീരുമാനങ്ങളിൽ ദേശീയ ശ്രദ്ധ തന്നെ നേടിയിരുന്നു. ഡമോക്രാറ്റിക് പാർട്ടിയുടെ ശക്തമായ നേതാവായിട്ടു വളർന്നു വരുന്ന ലിനക്ക് ഇത്തവണ വിജയം എളുപ്പമാകാനിടയില്ല. റിപ്പബ്ലിക്കൻ സ്ഥാനാർഥി അലക്സാൻഡ്രിയ ഡി മോറൽ മീലറുടെ പ്രചാരണം കുറ്റമറ്റതാക്കാൻ പാർട്ടി നേതാക്കളും പ്രവർത്തകരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ഈ മത്സരത്തിൽ അപകട സൂചന മണത്തതിനെ തുടർന്നാണു പ്രഥമ വനിത നേരിട്ടെത്തി ലിനക്കു വേണ്ടി വോട്ടഭ്യർഥിക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിയുടെ നില പൊതുവിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ അത്രയും ഗുണകരമല്ലാ എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.