പാലക്കാട്: പാലക്കാട് മുതലമടയില്‍ നവവധുവിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ചെമ്മണാമ്പതി സ്വദേശി നന്ദിനിയാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു പൊള്ളാച്ചി കാളിയാപുരം സ്വദേശി കവിനുമായി നന്ദിനിയുടെ വിവാഹം കഴിഞ്ഞത്. പിറ്റേന്ന് വൈകിട്ട് അഞ്ചരയോടെ സ്വന്തം വീടിന് സമീപത്തെ തോട്ടത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അവശ നിലയില്‍ കണ്ടെത്തിയ നന്ദിനിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

നന്ദിനിയുടെ ഇഷ്ടപ്രകാരമാണ് വിവാഹം നടത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. അസ്വഭാവികമായി ഒന്നും ശ്രദ്ധയില്‍പെട്ടില്ല. യുവതിക്ക് മറ്റു പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. നന്ദിനിയുടെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു വിവാഹം. വധുവിന്റെ വീട്ടിലായിരുന്നു ഇരുവരും തങ്ങിയത്. തിങ്കളാഴ്ച വൈകിട്ടോടെ യുവതിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അവശനിലയില്‍ കണ്ടെത്തിയത്. യുവതി മഞ്ഞ നിറത്തിലുള്ള വിഷം കഴിച്ചതിന്റെ ലക്ഷണമുണ്ടായിരുന്നു. വിഷം കഴിച്ച് മരിച്ചെന്നാണ് കൊല്ലങ്കോട് പൊലീസിന്റെയും പ്രാഥമിക നിഗമനം.