തിരുവനന്തപുരം: മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന ഡിജിറ്റല്‍ റീ സര്‍വേയ്ക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉത്ഘാടനം ചെയ്യും. നാല് വര്‍ഷം കൊണ്ട് മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ‘എന്റെ ഭൂമി’ എന്ന പേരിലാണ് ഡിജിറ്റല്‍ സര്‍വേ തുടങ്ങിയത്. സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും സുതാര്യമാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

കേരളത്തിന്റെ മുഴുവന്‍ ഭൂമിയും ഡിജിറ്റല്‍ റീസര്‍വേയിലൂടെ അളന്ന് തിട്ടപ്പെടുത്തും. നവകേരള നിര്‍മിതിയില്‍ ഇതൊരു ഡിജിറ്റല്‍ വിപ്ലവം ആയിരിക്കുമെന്നാണ് റവന്യു വകുപ്പിന്റെ വാദം. നാല് വര്‍ഷം കൊണ്ട് കൈവശത്തിന്റെയും ഉടമസ്ഥതയുടേയും അടിസ്ഥാനത്തില്‍ കേരളത്തിലെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കി ഒരു സമഗ്ര ഭൂരേഖ തയ്യാറാക്കും. 1550 വില്ലേജുകളിലും നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും. ഇത് കൂടാതെ പത്ത് ശതമാനം വരുന്ന തുറസായ പ്രദേശങ്ങളില്‍ ഡ്രോണ്‍ അടക്കമുള്ള സാങ്കേതിക വിദ്യകളും ഉപയോഗിക്കും.

116 വില്ലേജുകളില്‍ ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍.ടി.കെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വേ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നാല് വര്‍ഷം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കും. ഇതിനായി 1500 സര്‍വേയര്‍മാരെയും 3200 ഹെല്‍പ്പര്‍മാരെയും കരാറടിസ്ഥാനത്തില്‍ നിയമിക്കും. ഡിജിറ്റല്‍ റീ സര്‍വേയ്ക്ക് 858.42 കോടിയാണ് മൊത്തം ചെലവ്. ആദ്യഘട്ടമായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ നിന്ന് 438.46 കോടി രൂപ അനുവദിച്ചു.

സര്‍വേ വകുപ്പ് ഭൂമി സംബന്ധിച്ച അന്തിമമായ രേഖ റവന്യൂ വകുപ്പിന് കൈമാറുന്നതിന് മുന്‍പ് ഇതിന്റെ കരട് ഭൂവുടമക്ക് കാണാനും എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ഉന്നയിക്കാനും അവസരം ലഭിക്കും. ഡിജിറ്റല്‍ സര്‍വെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങള്‍ ഏകജാലക ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. പൊതുജനങ്ങളെ ഡിജിറ്റല്‍ റീസര്‍വേ നടപടികളെ കുറിച്ച് ബോധ്യപ്പെടുത്തിയശേഷം അവരെയും ഉള്‍പ്പെടുത്തിയാകും പദ്ധതി പൂര്‍ത്തിയാക്കുക.