മലപ്പുറം: മഞ്ചേരിയിൽ പത്ത് വയസ്സുകാരായ മകൻ നോക്കി നിൽക്കെ യുവതിയെ മർദ്ദിച്ച് വലിച്ചിഴച്ച് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതായി പരാതി. അർദ്ധരാത്രിയാണ് സംഭവം. മഞ്ചേരി കൂമംകുളം സ്വദേശി അമൃത എസ് ജോസാണ് പോലീസിനെതിരെ എത്തിയിരിക്കുന്നത്. രാത്രി ടൗണിൽ പാർക്ക് ചെയ്ത വാഹനത്തിൽ പരിശോധന നടത്തുന്നത് യുവതി തടഞ്ഞുവെന്നും അതിന്റെ പേരിലാണ് നടപടിയെടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം.

ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ സഹിതമാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്യ രാത്രി ചായ കുടിക്കാൻ നിർത്തിയപ്പോൾ പോലീസ് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് യുവതിയുടെ പരാതി. സംഭവങ്ങൾ മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ച സഹോദരനിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും പരിക്കേറ്റുവെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും യുവതി പരാതി നൽകിയിട്ടുണ്ട്. ലഹരി വിൽപ്പന സംഘങ്ങൾ സജീവമായുള്ള ഭാഗത്താണ് യുവതി രാത്രി സമയത്ത് എത്തിയതെന്ന് പോലീസ് പറയുന്നു. ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാൻ ചെന്നപ്പോൾ തടഞ്ഞുവെന്നും അതാണ് യുവതിയെ അടക്കം കസ്റ്റഡിയിലെടുത്തതെന്നും പോലീസ് വ്യക്തമാക്കി.